ലൈംഗികാതിക്രമം നടത്തിയ പിതാവിനെ കൊലപ്പെടുത്തി; ബംഗളൂരുവിൽ പെൺകുട്ടിയും സുഹൃത്തുക്കളും അറസ്റ്റിൽ
ബംഗളൂരു: ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും സുഹൃത്തുക്കളും പിടിയിൽ. കർണാടകയിൽ ബംഗളൂരുവിലാണ് സംഭവം. തിങ്കളാഴ്ചയായിരുന്നു പെൺകുട്ടിയുടെ പിതാവായ ദീപക് എന്ന 45കാരനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനു പിന്നാലെ യലഹങ്ക ന്യൂ ടൗൺ്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പെൺകുട്ടിയും സുഹൃത്തുക്കളുമാണ് കൊലയ്ക്കു പിന്നിലെന്ന് തെളിഞ്ഞത്.
ബിഹാർ സ്വദേശിയായ ദീപക് ജി.കെ.വി.കെ ക്യാന്പസിൽ സെക്യൂരിറ്റി ജീവനക്കാരനാണ്. രണ്ടു പെൺമക്കൾക്കും ഭാര്യയ്ക്കുമൊപ്പമാണ് താമസം. സ്വകാര്യ കോളേജ് വിദ്യാർത്‍ഥിനിയാണ് മൂത്തമകൾ. ഇളയമകൾ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ദീപകിന് രണ്ടു ഭാര്യമാരുണ്ടെന്നും ആദ്യ ഭാര്യ ബിഹാറിലാണെന്നും മൂത്ത മകളെ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്യാറുണ്ടെന്നും ഇക്കാരണത്താൽ ഭാര്യയുമായി നിരന്തരം വഴക്കുണ്ടാകാറുണ്ടെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ ദീപക് വീണ്ടും ലൈംഗികാതിക്രമത്തിന് മുതിർന്നപ്പോഴാണ് വിവരം അറിയാവുന്ന സുഹൃത്തുക്കളെ വിവരമറിയിച്ച് പെൺകുട്ടി കൃത്യം നടത്തിയത്. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് കണ്ടെത്താൻ യലഹങ്ക ന്യൂ ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു.