കോടിയേരിക്ക് വിട നൽകി കേരളം

അന്തരിച്ച സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാര ചടങ്ങുകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. ഇകെ നായനാരുടെയും മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റെയും കുടീരങ്ങൾക്ക് നടുവിലായാണ് കോടിയേരിയുടെ അന്ത്യ വിശ്രമം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമാണ് കോടിയേരിയുടെ മൃതദേഹവും വഹിച്ച് കൊണ്ട് ഇരുവശങ്ങളിലുമുണ്ടായിരുന്നത്.സംസ്‌കാരത്തിന് ശേഷം നടക്കുന്ന അനുശോചനയോഗത്തിൽ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, പിണറായി വിജയൻ, പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും. പയ്യാമ്പലം പാർക്കിലെ ഓപ്പൺ സ്‌റ്റേജിലാണ് അനുശോചനയോഗം ചേരുക.
തലശേരി മുനിസിപ്പൽ ടൗൺഹാളിൽ പൊതുദർശനത്തിനുവച്ച മൃതദേഹം ഞായർ രാത്രി പത്തോടെയാണ് വീട്ടിലേക്ക് എത്തിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഐഎമ്മിന്റെയും എൽഡിഎഫിന്റെയും നേതാക്കളും എംഎൽഎമാരും വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ശനിയാഴ്ച രാത്രി എട്ടു മണിയോടെ അന്തരിച്ച കോടിയേരിയുടെ മൃതദേഹം ഞായറാഴ്ച ഒരുമണിയോടെയാണ് എയർ ആംബുലന്‍സിൽ കണ്ണൂർ വിമാനത്താവളത്തിലെത്തിച്ചത്. വിമാനത്താവളത്തിൽ നിന്നാരംഭിച്ച വിലാപയാത്ര കടന്നുപോയ വഴികളിലാകെ പതിനായിരക്കണക്കിനാളുകളാണ് പ്രിയനേതാവിന് അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയത്. കോടിയേരിയോടുള്ള ആദരസൂചകമായി തലശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിൽ സ്ഥാപനങ്ങൾ അടച്ചിടും.
െുപ