ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി; ആശ്രിത വിസക്ക് നിയന്ത്രണം ഏർപ്പെടുത്തി യു.കെ


ബ്രിട്ടിഷ് ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ ഇന്നലെ പ്രഖ്യാപിച്ച വിദേശ വിദ്യാർഥികളുടെ ആശ്രിത വീസ നിയന്ത്രണങ്ങൾ മലയാളി വിദ്യാർഥികളുടെ യുകെ മോഹങ്ങൾക്ക് കനത്ത തിരിച്ചടിയാകും. റിസർച്ച് സ്വഭാവമുള്ള പിജി കോഴ്സുകൾ പഠിക്കാനെത്തുന്നവർക്കു മാത്രമാകും ഇനിമുതൽ ജീവിത പങ്കാളി, മക്കൾ, എന്നീ ആശ്രിതരെ കൂടെ കൊണ്ടുവരാനാകുക.

സാധാരണ ഡിഗ്രി കോഴ്സുകൾക്കോ യൂണിവേഴ്സിറ്റികൾ ബിസിനസ് ലക്ഷ്യമാക്കി മാത്രം നടത്തുന്ന മറ്റു ചെറുകിട കോഴ്സുകൾക്കോ ചേർന്ന് ബ്രിട്ടനിലെത്തുന്ന വിദ്യാർഥികൾക്ക് കുടുംബാംഗങ്ങളെ കൂടെ കൂട്ടാനാകില്ല. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ബ്രിട്ടനിലെത്തിയ മലയാളികൾ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് വിദ്യാർഥികൾ ഇത്തരത്തിലുള്ള കോഴ്സുകൾക്കു ചേർന്നാണ് കുടുംബാംഗങ്ങൾക്കൊപ്പം ഇവിടേക്ക് കുടിയേറിയത്. വിദ്യാഭ്യാസത്തെ മറയാക്കിയുള്ള ഇത്തരം കുടിയേറ്റത്തിന് തടയിടാനാണ് കനത്ത നിയന്ത്രണങ്ങളുമായി ഹോം ഓഫിസ് രംഗത്ത് എത്തിയത്.
ബ്രിട്ടനിൽ പഠിക്കാനെത്തുന്നവർക്ക് പഠനശേഷം രണ്ടുവർഷം വരെ ജോലി ചെയ്യാൻ സൗകര്യമൊരുക്കുന്ന പോസ്റ്റ് സ്റ്റഡി വർക്ക് വീസയുടെ കാര്യത്തിലും പുനഃർവിചിന്തനത്തിന് ഉടൻ സർക്കാർ തയാറായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ ഹോം സെക്രട്ടറി പ്രഖ്യാപിച്ച മാറ്റങ്ങൾ അടുത്ത ജനുവരി മുതലാകും പ്രാബല്യത്തിലാകുക. നിലവിൽ ബ്രിട്ടനിലെത്തിയിട്ടുള്ള വിദ്യാർഥികളെ ഈ തീരുമാനം ബാധിക്കില്ലെന്ന് ചുരുക്കം. എങ്കിലും പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഇനിമുതലുള്ള എല്ലാ ആശ്രിത വീസ അപേക്ഷകളിലും നടപടിക്രമങ്ങൾക്ക് സ്വാഭാവികമായും നിയന്ത്രണങ്ങൾ കൂടും.
വിദ്യാർഥി വീസയിലെത്തുന്നവർ പഠനം പൂർത്തിയാക്കുന്നതിനു മുമ്പേ വർക്ക് വീസയിലേക്ക് മാറുന്നതിനുള്ള നിയന്ത്രണമാണ് മലയാളികളെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു തീരുമാനം. സ്റ്റുഡന്റ് വീസയിൽ എങ്ങെനെയും ബ്രിട്ടനിലെത്തിയശേഷം കെയർ വീസയിലേക്ക് മാറി മുഴുവൻ സമയം ജോലിചെയ്തു കഴിയുന്നവർ ബ്രിട്ടനിൽ നിരവധിയാണ്. മലയാളി ഏജന്റമാരുടെ ഒത്താശയിൽ മലയാളി വിദ്യാർഥികൾ തന്നെയാണ് ഇങ്ങനെ മാറിയിട്ടുള്ളവരിൽ ഏറെയും. ഇവർക്കെല്ലാം ഇനി വീസ പുതുക്കാനെത്തുമ്പോൾ സർക്കാർ തീരുമാനം തടസ്സമാകും. കോഴ്സ് പൂർത്തിയാക്കാതെ എങ്ങനെ വർക്ക് വീസയിലേക്ക് മാറിയെന്ന ചോദ്യം സ്വാഭാവികമായും ഉയരും. ഹോം ഓഫിസ് ഇതിന്മേൽ നടപടി കടുപ്പിച്ചാൽ പലരുടെയും നിലനിൽപ് അപകടത്തിലാകും. നീതിബോധമോ മനസാക്ഷിയോ ഇല്ലാതെ വിദേശവിദ്യാർഥികളെ കെണിയിലാക്കുന്ന റിക്രൂട്ടിങ് ഏജൻസികൾക്കെതിരെ നടപടി കർക്കശമാക്കുമെന്നും ഹോം ഓഫിസ് വ്യക്തമാക്കുന്നുണ്ട്.

article-image

ddfsdfsds

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed