എലിസബത്ത് രാജ്ഞിക്ക് ബ്രിട്ടീഷ് ജനതയുടെ വികാരനിർഭരമായ യാത്രയയപ്പ്


എലിസബത്ത് രാജ്ഞിക്ക് ബ്രിട്ടീഷ് ജനതയുടെ വികാരനിർഭരമായ യാത്രയയപ്പ്. ഏഴു പതിറ്റാണ്ടോളം ബ്രിട്ടന്‍റെ ഭരണസാരഥ്യത്തിൽ തുടർന്ന രാജ്ഞിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള പേടകം വെസ്റ്റ്മിൻസ്റ്റർ ആബെയിലെ ചടങ്ങുകൾക്കുശേഷം വെല്ലിംഗ്ടൺ ആർച്ചിലെ കിംഗ് ജോർജ് ആറാമൻ ചാപ്പലിലേക്കു നീങ്ങുന്പോൾ ലണ്ടൻ നഗരം നിശബ്ദമായി രാജ്ഞിക്കു വിടചൊല്ലി. 

മൂവായിരത്തോളം ഭടന്മാർ അകന്പടി സേവിച്ച വിലാപയാത്ര നഗരത്തിലെ പ്രധാനപ്പെട്ട ഇടങ്ങളെ സ്പർശിച്ചാണ് ചാപ്പലിലേക്കു കൊണ്ടുവന്നത്. രാജ്ഞിയുടെ വിവാഹവും കിരീടധാരണവും നടന്ന വെസ്റ്റ്മിൻസ്റ്റർ ആബേയിലെ അന്ത്യോപചാരചടങ്ങുകളിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു ഉൾപ്പെടെ അഞ്ഞൂറോളം ലോകനേതാക്കൾ പങ്കെടുത്തു. യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ തുടങ്ങി ബ്രിട്ടനിലെ മുൻ പ്രധാനമന്ത്രിമാർ വരെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. വെസ്റ്റ്മിൻസ്റ്റർ ആബേയിൽനിന്നു വെല്ലിംഗ്ടൺ ആർക്കിലെ വിൻഡ്സർ ചാപ്പലിലേക്കുള്ള വിലാപയാത്രയിൽ ചാൾസ് മൂന്നാമൻ രാജാവും മുതിർന്ന രാജകുടുംബാംഗങ്ങളും പേടകത്തെ അനുഗമിച്ചു.

ഹൈഡ്പാർക്കിൽ ആചാരവെടികളും ഒരോ മിനിറ്റിന്‍റെ ഇടവേളകളിൽ ബിഗ്‌ബെൻ മുഴങ്ങുന്നതിന്‍റെ തേങ്ങലുകളും ഒഴിച്ചാൽ നഗരം പൂർണനിശബ്ദതയിലായിരുന്നു. രാജ്ഞിയുടെ അന്ത്യയാത്രയിൽ നിരത്തിനിരുപുറവുംനിന്ന് പതിനായിരങ്ങൾ അന്തിമോപചാരം അർപ്പിച്ചു. ബ്രിട്ടീഷ് സമയം ഇന്നലെ രാത്രി ഏഴരയോടെയാണ് സെന്‍റ്ജോർജ് ചാപ്പലിലെ അന്ത്യകർമങ്ങൾ തുടങ്ങിയത്. തിരച്ചും സ്വകാര്യമായി നടത്തുന്ന ചടങ്ങുകളിൽ രാജാവും ഏതാനും രാജകുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുക്കുക. ഭർത്താവ് ഫിലിപ്പ് രാജകുമാരന് അരികെയാണു എലിസബത്ത് രാജ്ഞിയുടെ മൃതദേഹവും സംസ്കരിക്കുക. എട്ടിന് സ്കോട്ട്‌ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിൽവച്ചായിരുന്നു ബ്രിട്ടിനെ ദുഃഖത്തിലാഴ്ത്തി രാജ്ഞിയുടെ വിയോഗം. പത്തുദിവസത്തെ ദുഃഖാചരണത്തിനുശേഷം എലിസബത്ത് രാജ്ഞി ബ്രിട്ടീഷ് ജനതയുടെ മരിക്കാത്ത ഓർമയായി മാറി.

article-image

aztsz

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed