റെനിൽ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി; സത്യപ്രതിജ്ഞ വൈകിട്ട് 6.30ന്
സാന്പത്തിക പ്രതിസന്ധി സൃഷ്ടിച്ച വലിയ ജനകീയ പ്രതിഷേധങ്ങൾക്കൊടുവിൽ ശ്രീലങ്കയ്ക്ക് പുതിയ പ്രധാനമന്ത്രി. മുൻ പ്രധാനമന്ത്രിയും യുഎന്‍പി നേതാവുമായ റെനിൽ വിക്രമസിംഗെയാകും പുതിയ പ്രധാനമന്ത്രിയാകുക. വിക്രമസിംഗെയുടെ സത്യപ്രതിജ്ഞ വൈകിട്ട് 6.30ന് നടക്കും. പ്രസിഡന്റ് ഗോതബായ രജപക്‌സെയുടെ നിർദേശപ്രകാരമാണ് തീരുമാനം.
വൈകിട്ട് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രി കൊളംബോയിലെ ക്ഷേത്രം സന്ദർശിക്കും. 1994 മുതൽ യുണൈറ്റഡ് നാഷണൽ പാർട്ടിയുടെ തലവനാണ് റനിൽ വിക്രമസിംഗെ. ഇതുവരെ 4 തവണ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായിട്ടുണ്ട്. എഴുപതുകളിൽ രാഷ്ട്രീയത്തിലിറങ്ങിയ റനിൽ 1977ൽ ആദ്യമായി എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. 1993ൽ ആദ്യമായി പ്രധാനമന്ത്രിയാകുന്നതിന് മുന്പ്, വിദേശകാര്യ ഉപമന്ത്രി, യുവജന, തൊഴിൽ മന്ത്രി തുടങ്ങി നിരവധി സ്ഥാനങ്ങളിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
രജപക്‌സെ കുടുംബവുമായി നല്ലബന്ധമാണ് റെനിൽ വിക്രമസിംഗെ പുലർത്തിയിരുന്നത്. പുതിയതായി രൂപീകരിക്കുന്ന സർക്കാരിൽ രജപക്‌സെകൾ ഉൾപ്പെടില്ലെന്നും പ്രസിഡന്റ് ഗോതബായ രജപക്‌സെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. പുതിയ പ്രധാനമന്ത്രിയും മന്ത്രിസഭയും ഈ ആഴ്ച തന്നെ അധികാരമേൽക്കുമെന്നാണ് ഗോതബായ രജപക്‌സെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. പാർലമെന്റിന് കൂടുതൽ അധികാരം അനുവദിക്കുന്ന വിധത്തിൽ ഭരണഘടന ഭേദഗതി ചെയ്യുമെന്നും പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു.