നാടകാന്ത്യം കാവ്യത്വം..

ശരശയ്യ - നിതിൻ നാങ്ങോത്ത്
നാടകത്തിന്റെ അവസാനം കാവ്യയ്ക്കിട്ടാണ് പ്രാക്ക്! ഒരു ദീർഘദൂരതീവണ്ടി യാത്രയിലാണ് ഇതെഴുന്നത്. എല്ലാ ചുണ്ടുകളിലും ഒരേ തീപ്പൊരി. ഒരേ ഗോസിപ്പ്. ഒരേ പുയിപ്പ്. ദിലീപിന്‍റെ അറസ്റ്റ്. തട്ടിയും മുട്ടിയും തൊട്ടിരിക്കുന്ന ഉണ്ടക്കണ്ണുളള സ്ത്രീ ഗർജ്ജിക്കുന്നു. എല്ലാറ്റിനും കാരണം ആ കാവ്യ ഒരെണ്ണമാ. അതിനെ കെട്ടിയേൽപ്പിന്നെയാ ആ പാവത്തിന് ഈ ഗതി. മഞ്ജു ആയിരുന്നപ്പോ വെച്ചടി വെച്ചടി കേറ്റമായിരുന്നില്ലേ. ജനപ്രിയൻ, നിർമ്മാതാവ്, റിയൽ എേസ്റ്ററ്റ്, ദേ പുട്ട്... നടന്‍റെ അറസ്റ്റ് ഇഞ്ചോടിഞ്ച് ആഘോഷിക്കുകയാണ് ആൾക്കൂട്ടം. വിഷ്വൽ ഗോസിപ്പുകളുടെ ചരക്കുസർവ്‍വീസ് തന്നെ ‘സ്റ്റാർട്ട് അപ്പ്’ ആയിട്ടുണ്ട്. ക്രൂരമാം വിധം പരിഹസിക്കുന്ന വാട്സാപ്പ് ട്രോളുകൾ ഷേവ് ചെയ്യണമെങ്കിൽ മണിക്കൂറുകൾ വേറെ വേണം. നടപ്പുദോഷം, സ്വഭാവ ദൂഷ്യം, കയ്യിലിരിപ്പ്, ക്രിമിനൽ മെന്‍റാലിറ്റി...ആളുകൾ തിരക്കഥ ചുട്ടെടുക്കയാണ്. പുതിയതോരോന്ന് കേട്ടു കേട്ട് ചെവിക്കല്ല് പൊട്ടുകയാണ്. അത്രമേൽ അൺ സഹിക്കബിൾ.
അല്ലേലും നമ്മുടെ നാട്ടാരെയെന്തിന് കുറ്റം പറയണം? ഇന്നലത്തെ അറസ്റ്റിന് ശേഷം ഇവിടുത്തെ മുഖ്യധാരാ ചാനലുകൾ കാട്ടിക്കൂട്ടിയതെന്താണ്? ലോകത്തെ ഞെട്ടിച്ച അറസ്റ്റ്...ചരിത്രത്തിലാദ്യമായി ഒരു സ്ത്രീ വിഷയത്തിൽ നായകനടൻ അറസ്റ്റിലാവുന്നു... വെച്ചു കീച്ചുകയാണ്. നിറവും വെറുപ്പും തുന്നിച്ചേർത്ത് ഫ്ളാഷ് ന്യൂസിലൂടെ. അയാളൊരിക്കലും ഇത്തരക്കാരനാണെന്ന് വിചാരിച്ചിരുന്നതേയില്ലെന്ന പാതിവ്രത്യ−ഹരിശ്ചന്ദ്ര ന്യൂസ് നൈറ്റ് (അന്തിച്ഛർത്തി) വിലാപങ്ങൾ കേട്ട് ഓക്കാനിച്ചു പോയി.
വാഴ്ത്തുപാട്ടും വീഴ്ത്തുപാട്ടും മാറി മാറിക്കേട്ട് തല പെരുത്തു പോയി. അഗമ്യഗമനകഥകളുടെ ഒരു വാഗൺ ട്രാജഡി അണിയറയിൽ മേക്കപ്പിടുന്നുണ്ടെന്ന് ഊഹിക്കുന്നു.
നമ്മുടെ ചെറിയൊരോർമ്മയിൽ ഇന്ദിരാഗാന്ധി വ ധത്തിന് ശേഷവും പിന്നെ ഈയടുത്ത് ടി.പി ചന്ദ്രശേഖരന്‍ അന്പത്തൊന്ന് വെട്ടിനെ തുടർന്നുമേ ആളുകൾ ഇത്രമേൽ അഗ്രസീവായി, വികാരപരവശരായി പൊതു ഇടങ്ങളിൽ, മുക്കിലും മൂലയിലും ടെറസിലും ക്ഷോഭിക്കുന്നത് കണ്ടിട്ടുള്ളൂ. യൂത്തരും മൂത്തവരും ഇടത്തരരുമൊക്കെ തരം പോലെ വേട്ടക്കാരനും ഇരയ്ക്കുമിട്ട് തങ്ങളാലാവും വിധം താങ്ങുന്നുണ്ട്. ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി ബാനർ ഉയർത്തിയവർ തന്നെ കാവ്യക്കെതിരെ ചാണകവെള്ളം തളിക്കുന്നതിലെ മനോരോഗം വ്യക്തമാവുന്നില്ല. സിനിമാക്കാരും മനുഷ്യരാണെന്നും വ്യക്തിജീവിതത്തിൽ അവരിൽ പലരും നമ്മേക്കാൾ പാപ്പർസ്യൂട്ടാണെന്നും ബോധ്യപ്പെടാത്തതെന്തേ!! താരങ്ങൾ അഥവാ നക്ഷത്രാദി ആകാശസഞ്ചാരികളെ ദൂരെ നിന്ന് കാണാനേ ചേലുളളൂവെന്നും, അടുത്ത് കിട്ടിയാൽ ചന്ദ്രനെപ്പോലെ കംപ്ലീറ്റ് കുണ്ടും കുഴിയും ഗട്ടറും പാച്ച് വർക്കുമാണെന്ന നിരീക്ഷണം അംഗീകരിച്ചു കൊടുക്കാതെ വയ്യ.
വെള്ളിത്തിരയുടെ വെളളിവെളിച്ചത്തിൽ ഉരുകിത്തീർന്ന നിരവധി പച്ചപ്പരമാർത്ഥങ്ങൾ നമ്മുടെ മുന്പിലുണ്ടല്ലോ? കച്ചവടസമസ്യയുടെ സാക്രിഫൈസായി കണ്ട് നാമതിനെ സൗകര്യപൂർവ്വം അക്കൗണ്ട് ചെയ്യുന്നതിന്‍റെ പ്രശ്നമല്ലേ ദുരന്തപര്യവസാനങ്ങൾ. സൈബർ ജീവിതം പോലെ തന്നെ സെല്ലുലോയ്ഡ് ജീവിതവും ഇരുട്ടുമുറിയിലെ ഇല്ലാത്ത പൂച്ചയെ തപ്പലല്ലേ... മുറിയടച്ചിട്ട് ഉളള പൂച്ചയെ തല്ലിയാൽ ഇതുപോലെ ദേഹമാസകലം പൂച്ചപ്പണിക്ക് പാത്രീഭവിക്കും. ഒറ്റക്കുത്തിന് സ്റ്റാന്‍റേർഡുണ്ട്. മാന്തിപ്പറി ക്രൂരവിനോദമാണ്. മുറിവുണങ്ങാൻ കാലമെടുക്കും. ഉണങ്ങിയാലും വർഷാവർഷം പഴുക്കും... എലിയെ കിട്ടുന്പോഴുള്ള പൂച്ചയുടെ കുടച്ചിൽ ബിഹേവിയർ ദൈവാനുഗ്രഹം കൊണ്ട് പൂർണ്ണസ്യ കിട്ടിബോധിച്ചിരിക്കുന്നത് മലയാളികൾക്കാണ്. ആരാന്‍റെ ഫാമിലിക്ക് മാഡ് വന്നാൽ കാണാൻ ബഹുചേലാ...തൽക്കാൽ ടിക്കറ്റിൽ ദിലീപും ഫാമിലിയും അനുഭവിക്കുക തന്നെ. തൽക്കാലം നൊ രക്ഷ. നമ്മളൊരു പുഴയിലേക്ക് ചൂണ്ടയിട്ടിരിക്കുന്പോൾ, നമ്മൾക്ക് വേണ്ടി കരയിൽ വലിയൊരു ചൂണ്ടയുമായി ഇരിപ്പുണ്ടാവും മറ്റൊരു മുതല!! നാച്വറൽ ഫിനോമിനയാണ്. ഗ്രീൻ ലാംഗ്വേജിൽ വടി പലർക്കും ബയീന്ന് വരുന്നുണ്ടെന്ന്...
ഒറ്റ സ്നാപ്പിൽ ഒതുങ്ങുന്നതല്ലല്ലോ ഒരു ജീവിതവും. എല്ലാവരും തിരിച്ചു വരും. വരണം. വരാതെവിടെ പോവാനാ...മരണത്തിന് മുന്നേയുളള ‘രണം ‘ആണല്ലോ ലത് !!അടരാടുക.. ഓരോ അണുവിലും... അകത്തുളളവരെയല്ലേ സർ പുറത്താക്കാൻ പറ്റൂ!!