ദുബൈ ബസ് അപകടത്തിന് കാരണക്കാരനായ ഒമാനി ഡ്രൈവർക്ക് ജാമ്യം
ദുബൈ: ഏഴ് മലയാളികൾ ഉൾപ്പെടെ 17 പേരുടെ മരണത്തിനിടയാക്കിയ ദുബൈ ബസ് അപകടത്തിന് കാരണക്കാരനായ ഒമാനി ഡ്രൈവർക്ക് ജാമ്യം ലഭിച്ചു. ജൂലൈ ആറിന് ദുബൈ റാഷിദിയ്യയിലായിരുന്നു അപകടം. ഡ്രൈവർ സഈദ് ബലൂശി ജാമ്യത്തിൽ ഇറങ്ങിയതായി ഒമാൻ നയതന്ത്ര കേന്ദ്രമാണ് അറിയിച്ചത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് ചൂണ്ടിക്കാട്ടിയാണ് ദുബൈ ഗതാഗത കോടതി ഒമാനി ഡ്രൈവർക്ക് ഏഴ് വർഷം തടവും 34 ലക്ഷം ദിർഹം ഫൈനും വിധിച്ചത്.
സെപ്തംബർ 19ന് കേസിലെ വിചാരണ ആരംഭിക്കുംവരെയാണ് ഇപ്പോൾ ഡ്രൈവർക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ദുബൈ റാഷിദീയ മെട്രോ സ്റ്റേഷന് സമീപം മുഹമ്മദ് ബിൻ സായിദ് റോഡിൽ വലിയ വാഹനങ്ങൾ കടന്നു പോകാതിരിക്കാൻ സ്ഥാപിച്ച കൂറ്റൻ ബാരിയർ അപകടത്തിന് വഴിയൊരുക്കിയെന്ന പ്രതിഭാഗം അഭിഭാഷകരുടെ വാദം കോടതി തള്ളിയിരുന്നു.
തൃശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീൻ, തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍, തൃശൂര്‍ സ്വദേശി വാസുദേവന്‍, തലശ്ശേരി സ്വദേശികളായ ഉമ്മര്‍ ചോനോകടവത്ത്, മകന്‍ നബീല്‍ ഉമ്മര്‍, തൃശ്ശൂര്‍ സ്വദേശി കിരണ്‍ ജോണ്‍, കോട്ടയം പാമ്പാടി, സ്വദേശി വിമല്‍ കുമാര്‍, രാജന്‍ പുതിയ പുരയില്‍ എന്നിവരായിരുന്നു മരിച്ച മലയാളികള്‍.

