മെഡിക്കൽ കമ്മിഷൻ (എൻ.എം.സി)ബിൽ രാജ്യസഭ പാസാക്കി
ന്യൂഡൽഹി: മെഡിക്കൽ പി.ജി കോഴ്സുകളിലേക്ക് എം.ബി.ബി.എസ് അവസാന വർഷ പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം അനുവദിക്കുന്ന ദേശീയ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി) ബിൽ രാജ്യസഭയും പാസാക്കി. രാജ്യസഭയിൽ 51 പേർ ബില്ലിനെ എതിർത്തപ്പോൾ 101 പേർ പിന്തുണച്ചു. സ്വകാര്യ മെഡിക്കൽ കോളേജുകളിലെ അൻപതു ശതമാനം സീറ്റിലേക്കുളള ഫീസിന് മാനദണ്ഡം കേന്ദ്രം നിശ്ചയിക്കുമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്.
ഡോക്ടർമാർക്കും എംബിബിഎസ് വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ബില്ലാണിതെന്ന് രാജ്യസഭയിൽ ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുത്ത് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർധൻ പറഞ്ഞു.
ബിൽ നിയമമാകുന്നതോടെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ(എംസിഐ) ഇല്ലാതാകും. പകരം 25 അംഗ ദേശീയ മെഡിക്കൽ കമ്മിഷനാകും നിലവിൽ വരിക. ഈ കമ്മിഷനാകും മെഡിക്കൽ രംഗത്തെ എല്ലാ വിഷയങ്ങളുടെയും അന്തിമ അതോറിറ്റി.

