വഞ്ചനക്കേസ് : ദുബൈയിൽ മൂന്ന് ഇന്ത്യക്കാർക്ക് 517 വർഷം തടവ്
ദുബൈ : ആയിരക്കണക്കിനുപേർ കബളിപ്പിക്കപ്പെട്ട എക്സെൻഷ്യൽ ഫോറിൻ എക്സ്ചേഞ്ച് കുംഭകോണക്കേസിൽ ഗോവ സ്വദേശികളായ സിഡ്നി ലിമോസ്, ലിമോസിന്റെ ഭാര്യ വലനി, റയാൻ ഡിസൂസ എന്നിവർക്ക് ദുബൈ പ്രാഥമിക കോടതി 517 വർഷം തടവുശിക്ഷ വിധിച്ചു. ലിമോസിന്റെ ഭാര്യ വലനിക്ക് അവരുടെ അസാന്നിധ്യത്തിലാണ് 517 വർഷം തടവ് വിധിച്ചത്. ഇവർ നേരത്തെ ഗോവയിലേക്ക് കടന്നിരുന്നു. പ്രതികൾക്കെതിരെ ഫയൽ ചെയ്ത 515 കേസുകളിൽ 513 എണ്ണത്തിൽ ഓരോ വർഷവും രണ്ടുകേസുകളിൽ രണ്ടുവർഷം വീതവുമാണു ജഡ്ജി ഡോ. മുഹമ്മദ് ഹനഫി ശിക്ഷ വിധിച്ചത്.
20 കോടി ഡോളറിന്റെ കുംഭകോണം നടന്നെന്നാണ് കണക്കാക്കുന്നത്. യു.എ.ഇയിൽ താമസിക്കുന്ന ഏഴായിരത്തോളം പേർ കബളിപ്പിക്കപ്പെട്ടെന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്. നിയമാനുസൃതമായ വിദേശകറൻസി ഇടപാടിലൂടെ 120 ശതമാനം വാർഷിക വരുമാനം നേടിത്തരാമെന്നു വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ കബളിപ്പിച്ചെന്നാണു കേസ്. 25,000 ഡോളർ മുതൽ നിക്ഷേപം സ്വീകരിച്ച്, ലിമോസ് സിഡ്നി ഉടമസ്ഥനായ എക്സെൻഷ്യൽ ഗ്രൂപ്പ് തട്ടിപ്പ് നടത്തിയെന്നു പരാതിയിൽ പറയുന്നു. കന്പനിയിലെ ഉന്നത ഉദ്യോഗസ്ഥനാണ് റയാൻ ഡിസൂസ. 2016 ലാണു കുംഭകോണം പുറത്തുവന്നത്.

