അജ്മാനിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് പുതുവർഷം മുതൽ ഫീസ്

അജ്‌മാൻ : ജനുവരി മുതൽ എമിറേറ്റിൽ ശുചീകരണ സേവനങ്ങൾക്ക് ഫീസ് ഈടാക്കുമെന്ന് നഗരസഭാധികൃതർ. വാടക കരാർ സാക്ഷ്യപ്പെടുത്തുന്പോഴാണ് നിരക്ക് നൽകേണ്ടത്. അജ്മാനിലെ ദൈനംദിന മാലിന്യ നീക്കങ്ങൾക്ക് സ്വകാര്യ കന്പനികളുമായി മുനിസിപ്പാലിറ്റി കരാർ രൂപപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ചാണ് 2018 ജനുവരി ഒന്നു മുതൽ ഓരോ കെട്ടിടത്തിൽ നിന്നും പുറംതള്ളുന്ന പാഴ്‌വസ്‌തുക്കളുടെയും ചവറുകളുടെയും നീക്കത്തിന് നിരക്ക് ഏർപ്പെടുത്തുന്നത്. കന്പനികൾക്ക് അധിക ബാധ്യത വരാതിരിക്കാൻ കൂടിയാണിതെന്ന് നഗരസഭാധികൃതർ വ്യക്തമാക്കി.
മാലിന്യനീക്കത്തിന് നേതൃത്വം നൽകുന്ന കന്പനികൾക്ക് വേണ്ടി മാലിന്യ ശേഖരണ നിരക്കാണ് നഗരസഭ നിശ്ചയിച്ചിരിക്കുന്നത്. കെട്ടിട കരാർ ഓൺലൈൻ വഴി സാക്ഷ്യപെടുത്താൻ സാധിക്കുന്നതിനാൽ പുതിയ നിരക്ക് ഈടാക്കാനും നൽകാനുമുള്ള പ്രക്രിയകൾ ലളിതമാണ്. കൂടാതെ എമിറേറ്റിലെ ഒന്പത് മേഖലകളിൽ മൂന്ന് പ്രത്യേക പരിസ്ഥിതി സംരക്ഷണ പദ്ധതികൾ നടപ്പാക്കാനും നഗരസഭ കരാർ ഉണ്ടാക്കിയിട്ടുണ്ട്. 2020 വിഷന്റെ ഭാഗമായാണിതെന്നു അധികൃതർ വെളിപ്പെടുത്തി. പൊതുആരോഗ്യത്തെ സാരമായി ബാധിക്കുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതും പരിസ്ഥിതിക്ക് പോറലേൽപ്പിക്കുന്നത് തടയുന്നതിനുമുള്ള പദ്ധതികൾ നടപ്പാക്കുമെന്ന് നഗരസഭ അറിയിച്ചു.