അബുദാബിയിൽ കുറഞ്ഞ വേതനമുള്ള തൊഴിലാളികൾക്കായി താമസകേന്ദ്രങ്ങൾ ഒരുങ്ങുന്നു
അബുദാബി : അബുദാബിയിൽ കുറഞ്ഞ വേതനമുള്ള തൊഴിലാളികൾക്കായി മികച്ച സൗകര്യങ്ങളുള്ള താമസകേന്ദ്രങ്ങൾ വരുന്നു. അബുദാബിയുടെ സുസ്ഥിരതയും നിലവാരവും ഉയർത്തി മികച്ച ജീവിതസാഹചര്യമൊരുക്കുക എന്ന മുനിസിപ്പാലിറ്റി ലക്ഷ്യങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം. ബാച്ചിലർ താമസകേന്ദ്രങ്ങളിൽ ആളുകളുടെ അനധികൃത താമസം ഒഴിവാക്കാനും പദ്ധതി ഉപകരിക്കുമെന്ന് മുനിസിപ്പാലിറ്റിയുടെ മുനിസിപ്പൽകാര്യ ഗതാഗതവകുപ്പ് അറിയിച്ചു.
മാസം 700 ദിർഹത്തിൽ താഴെമാത്രം വാടകയിനത്തിൽ വരുന്ന താമസകേന്ദ്രങ്ങളാണ് വരുന്നത്. താമസകേന്ദ്രങ്ങങ്ങളുടെ നിർമ്മിതി മികച്ച നിക്ഷേപ പദ്ധതിയായിരിക്കുമെന്നും വകുപ്പ് വ്യക്തമാക്കുന്നു. നിലവിലുള്ള കെട്ടിടങ്ങൾക്ക് ഇത്തരം ആവശ്യങ്ങൾക്കുതകും വിധം മാറ്റം വരുത്തിയും പദ്ധതിയുടെ ഭാഗമാവാൻ അവസരമുണ്ട്.
പ്രതിമാസം 916 ദിർഹം മുതൽ 1563 ദിർഹം വരെ വാടകയിനത്തിൽ ഈടാക്കി മികച്ച താമസസൗകര്യം ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. താമസയിടങ്ങളുടെ ആവശ്യകതയും ലഭ്യതയും തമ്മിലെ വിടവ് നികത്തുക, കെട്ടിട ഉടമകൾക്ക് അവരുടെ നിക്ഷേപത്തിന്മേൽ പ്രതിവർഷം 21 മുതൽ 28 ശതമാനംവരെ ആദായം നൽകുക, മൊത്തം കെട്ടിടനിർമ്മാണ ചിലവിൽ നാല് ദശലക്ഷത്തോളം ലാഭിക്കുക, നിർമ്‍മാണ കാലാവധി എട്ട് മാസമായി കുറക്കുക എന്നിവയും ഇതുവഴി ലഭിക്കുന്ന നേട്ടങ്ങളാണെന്ന് മുനിസിപ്പാലിറ്റി ആക്ടിംങ് ജനറൽ മാനേജർ മുസാബ മുബാറഖ് അൽ മുറാർ പറഞ്ഞു.

