ലിയാണ്ടർ പേസ് ഗാർഹിക പീഡനക്കേസിൽ കുറ്റക്കാരനെന്ന് കോടതി
ഇന്ത്യയുടെ ഇതിഹാസ ടെന്നീസ് താരം ലിയാണ്ടർ പേസ് ഗാർഹിക പീഡനക്കേസിൽ കുറ്റക്കാരനെന്ന് കോടതി. മുംബൈ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് ലിയാണ്ടർ കുറ്റക്കാരനാണെന്ന് വിധിച്ചത്. മുൻ പങ്കാളി റിയ പിള്ള നൽകിയ പരാതിയിലാണ് നടപടി. 2014ലാണ് മോഡലും നടിയുമായ റിയ പിള്ള പേസിനെതിരെ ഗാർഹിക പീഡന കേസ് ഫയൽ ചെയ്തത്. 50,000 രൂപ മാസവാടകയും ഇരുവരും ഒന്നിച്ച് താമസിക്കുന്ന വീട്ടിൽ നിന്ന് റിയ മാറുകയാണെങ്കിൽ ഒരു ലക്ഷം രൂപ ജീവിതച്ചെലവും നൽകണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ഗാർഹിക പീഡനം തെളിഞ്ഞതായും എന്നാൽ തുടർന്നും ഒന്നിച്ചു താമസിക്കുകയാണെങ്കിൽ സാന്പത്തിക സഹായം നൽകേണ്ടതില്ലെന്നും കോടതി ഉത്തരവിൽ പറഞ്ഞു.
പേസിന്‍റെ ടെന്നിസ് കരിയർ ഏകദേശം അവസാനിച്ചതായും അതിനാൽ റിയക്ക് ജീവിത ചെലവ് നൽകുന്നതിനൊപ്പം അദ്ദേഹത്തോട് വാടക വീട്ടിൽ കഴിയാൻ നിർദേശിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോമൾ സിംഗ് രജ്പുത് ഈ മാസം ആദ്യം പുറപ്പെടുവിച്ച ഉത്തരവ് ബുധനാഴ്ചയാണ് ലഭ്യമായത്. ബോളിവുഡ് നടൻ സഞ്ജയ് ദത്തിന്‍റെ ആദ്യ ഭാര്യയായ റിയ ആ ബന്ധം പരാജയമായതിനെ തുടർന്ന് പരസ്പര സമ്മതത്തോടെ വിവാഹമോചനം നടത്തിയതിന് ശേഷമാണ് പേസുമായുള്ള ബന്ധം ആരംഭിക്കുന്നത്. എന്നാൽ ഇതും പരാജയപ്പെടുകയായിരുന്നു.

