ട്വന്റി 20; വിൻഡീസിനെ ചുരുട്ടിക്കെട്ടി അഫ്ഗാൻ
ലക്‌നൗ: രണ്ടാം ടി20യിൽ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ കരിം ജനാത്തിന്‍റെ കരുത്തിൽ വിൻഡീസിനെ തളച്ച് അഫ്‌ഗാൻ തിരിച്ചുവരവ്. ലക്‌നൗവിൽ 41 റൺസിന്‍റെ തകർപ്പൻ ജയമാണ് അഫ്‌ഗാനിസ്ഥാൻ ടീം നേടിയത്. ജയത്തോടെ അഫ്‌ഗാൻ പരന്പരയിൽ 1−− 1ന് ഒപ്പമെത്തി. കരീം ബാറ്റിംഗിലും തിളങ്ങി. സ്‌കോർ അഫ്‌ഗാൻ: 147−7 (20), വിൻഡീസ്: 106−/8 (20)
നാല് ഓവറിൽ വെറും 11 റൺസ് വിട്ടുകൊടുത്ത് കരിം അഞ്ച് വിക്കറ്റ് വീഴ്‌ത്തിയതോടെ വിൻഡീസിന് 20 ഓവറിൽ എട്ട് വിക്കറ്റിന് 106 റൺസെടുക്കാനേയായുള്ളൂ. 24 റൺസെടുത്ത ദിനേശ് രാംദിനാണ് കരീബിയൻ ടീമിന്‍റെ ടോപ് സ്‌കോറർ. എവിൻ ലെവിസ്(14), ഷിമ്രോൻ ഹെറ്റ്‌മെയർ(11), ജാസൻ ഹോൾഡർ(13), കീറോൺ പൊള്ളാർഡ്(7) എന്നിവർക്കൊന്നും തിളങ്ങാനായില്ല. നവീനും റാഷിദും നൈബും ഓരോ വിക്കറ്റും നേടി.
നേരത്തെ, ആദ്യം ബാറ്റ് ചെയ്ത അഫ്‌ഗാനെ ഹസ്രത്തുള്ള സാസൈ(26), കരീം ജനാത്(26), ഗുൽബാദിൻ നൈബ്(24), നജീബുള്ള സദ്രാൻ(20) എന്നിവരുടെ ബാറ്റിംഗാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. നായകൻ റാഷിദ് ഖാൻ അഞ്ച് റൺസുമായി പുറത്താകാതെ നിന്നു. വിൻഡീസിനായി ക്രസ്‌റിക് വില്യംസ് മൂന്നും കീമോ പോളും ജാസൻ ഹോൾഡറും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

