സ്പാനിഷ് താരം ഫെർണാണ്ടോ ടോറസ് ബൂട്ടഴിച്ചു
ലണ്ടൻ: സ്പാനിഷ് ഫുട്‌ബോൾ താരം ഫെർണാണ്ടോ ടോറസ് ബൂട്ടഴിച്ചു. 18 വർഷത്തെ കരിയറിന് വിരാമമിടുകയാണെന്ന് ടോറസ് ട്വിറ്റർ വീഡിയോയിലൂടെ പ്രഖ്യാപിക്കുകയായിരുന്നു. സ്‌പെയിൻ ലോകകപ്പ് നേടിയപ്പോൾ ടീമംഗമായിരുന്ന ടോറസ് അത്‌ലറ്റിക്കോ മാഡ്രിഡ്, ലിവർപൂൾ, ചെൽസി ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. നിലവിൽ ജപ്പാനിലെ ജെ വൺ ലീഗിൽ സാഗൻ ടോസു ടീമംഗമായിരുന്നു ടോറസ്. രാജ്യത്തിനായി 110 മത്സരങ്ങൾ കളിച്ച ടോറസിന്റെ ഗോളിലായിരുന്നു സ്‌പെയിൻ 2008−ലെ യൂറോ കപ്പ് നേടിയത്. അത്‌ലറ്റിക്കോ മാഡ്രിഡിൽ കളിച്ചാണ് ടോറസ് ക്ലബ്ബ് ഫുട്‌ബോൾ കരിയർ തുടങ്ങുന്നത്. ചെറിയ പ്രായത്തിനുള്ളിൽ തന്നെ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ക്യാപ്റ്റനായി. ആറു വർഷം അത്‌ലറ്റിക്കോയ്ക്കായി കളിച്ച താരം 214 മത്സരങ്ങളിൽ നിന്ന് 82 ഗോളുകൾ നേടി. സ്‌പെയിനിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ മൂന്നാമത്തെ താരമാണ് ടോറസ്. സ്പാനിഷ് ജഴ്‌സിയിൽ 38 ഗോളുകളാണ് താരം നേടിയത്.

