സൗദിയില്‍ സാമ്പത്തിക കുറ്റവാളികളെ ഉടന്‍ വിട്ടയക്കാൻ തീരുമാനം


കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദിയില്‍ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പെട്ട തടവുകാരെ വിട്ടയക്കാൻ തീരുമാനമായി.ഇത്തരക്കാരെ ജയിലുകളില്‍ നിന്ന് വിട്ടയക്കണമെന്ന് കഴിഞ്ഞ ദിവസം സൗദി ഭരണാധികാരി ഉത്തരവിട്ടിരുന്നു. തീരുമാനം എഴുപതിനായിരത്തോളം പേര്‍ക്ക് ആശ്വാസമാകും. 

സാമ്പത്തിക കുറ്റകൃത്യം പോലുള്ള സ്വകാര്യ അവകാശ കേസുകളില്‍ കോടതി വിധികള്‍ നടപ്പാക്കരുതെന്നും ഇത്തരം കേസുകളില്‍ രാജ്യത്തെ ജയിലുകളില്‍ കഴിയുന്നവരെ ഉടന്‍ വിട്ടയക്കണമെന്നുമായിരുന്നു രാജകല്‍പ്പന. ഇതിന്റെ അടിസ്ഥാനത്തില്‍ 69,000 ത്തോളം പേര്‍ ഉടന്‍ ജയില്‍ മോചിതരാകുമെന്ന് നീതിന്യായ മന്ത്രാലയ വക്താവ് മുഹമ്മദ് അല്‍ മുത്‌ലാഖ് പറഞ്ഞു.

ഇത് കൂടാതെ അയ്യായിരത്തോളം കേസുകള്‍ വേറെയും മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. അവയുടെ കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടായേക്കും. കൂടാതെ വേര്‍പിരിഞ്ഞ് കഴിയുന്ന മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ മക്കളുടെ പേരില്‍ ഏര്‍പ്പെടുത്തിയിരുന്ന നിബന്ധനകളും റദ്ദാക്കിയിട്ടുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പെട്ട് മലയാളികളടക്കമുള്ള നിരവധി വിദേശികളും സൗദിയിലെ ജയിലുകളിലുണ്ട്. മറ്റുള്ളവരെ സഹായിക്കുന്നതിനായി ജാമ്യം നിന്ന് കുടുങ്ങിയ ഹതഭാഗ്യരും നിരവധിയാണ്. ഇവര്‍ക്കെല്ലാം ആശ്വാസകരമാകുന്നതാണ് രാജകല്‍പ്പന.

You might also like

Most Viewed