ഗൾഫിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു; മരണം 68

ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് 19 രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു. ഇതിനോടകം 68പേർ മരിച്ചു. യുഎഇ യിൽ രോഗബാധിതരുടെ എണ്ണം 2659ആയി. സൗദി അറേബ്യ − 2932, ഒമാൻ − 419, കുവൈത്ത് − 855, ഖത്തർ − 2200 എന്നിങ്ങനെയാണ് ഇതിനകം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. കുവൈത്തിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 79 പേരും ഇന്ത്യക്കാരാണ്.
രോഗവ്യാപനം ചെറുക്കാനായി ഒമാന്റെ തലസ്ഥാനമായ മസ്കറ്റിൽ നാളെ മുതൽ ഈ മാസം 22വരെ സന്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. ദുബായിൽ വാഹനത്തിലിരുന്ന് കൊണ്ടുതന്നെ കൊവിഡ് പരിശോധന നടത്താനുള്ള രണ്ട് കേന്ദ്രങ്ങൾ പുതുതായി പ്രവർത്തനം ആരംഭിച്ചു. നേരത്തേ വെബ്സൈറ്റ് വഴി അനുമതി വാങ്ങിയശേഷമായിരിക്കണം ഈ കേന്ദ്രങ്ങളിലേക്ക് പോകേണ്ടത്.
യുഎഇയിൽ ദേശീയ അണുനശീകരണ പരിപാടി നീട്ടിയതിനാൽ എല്ലാ വാണിജ്യ പരിപാടികൾക്കുമുള്ള നിയന്ത്രണം ഏപ്രിൽ 18 വരെ തുടരുമെന്ന് ദുബൈ സാന്പത്തിക വിഭാഗം അറിയിച്ചു. നിശ്ചിതവിഭാഗം പതിവുപോലെ പ്രവർത്തിക്കും. നിയന്ത്രണ സമയത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് പിഴയും ശിക്ഷയുമുൾപ്പടെയുള്ള നടപടികൾ നേരിടേണ്ടിവരും.