പൊതുമാപ്പിൽ രാജ്യം വിട്ടവർക്ക് തിരികെയെത്താൻ വിലക്കില്ലെന്ന് സൗദി

റിയാദ് : കഴിഞ്ഞ പൊതുമാപ്പിൽ നാടുകടത്തപ്പെട്ടവർക്ക് വീണ്ടും സൗദിയിലേക്ക് വരുന്നതിന് വിലക്കില്ലെന്ന് ജവാസാത്ത് അധികൃതർ അറിയിച്ചു. വിവിധ കാരണങ്ങളാൽ സൗദിയിൽ നിന്നും വിരലടയാളം രേഖപ്പെടുത്തി നാടു കടത്തപ്പെടുന്നവർക്ക് വീണ്ടും സൗദിയിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് മൂന്ന് വർഷമാണെന്ന് സൗദി ജവാസാത്ത് അറിയിച്ചു.
സ്‌പോൺസറിൽ നിന്നും ചാടിപോയവരെ ഹുറൂബാക്കപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെടുത്തി നാടുകടത്തൽ കേന്ദ്രങ്ങളിൽ നിന്നും വിരലടയാളം രേഖപ്പെടുത്തിയാണ് നാടുകടത്താറുള്ളത്. അത്തരത്തിലുള്ളവർക്ക് മൂന്നു വർഷത്തെ വിലക്കാണ് വീണ്ടും സൗദിയിലേക്ക് പ്രവേശിക്കുന്നതിനുള്ളത്.
അതേസമയം ഒരിക്കൽ ലഭിച്ച എക്‌സിറ്റ് റീ എൻട്രി വിസയിൽ യാതൊരു മാറ്റവും വരുത്താൻ കഴിയില്ലെന്ന് ജവാസാത് അറിയിച്ചു. മാറ്റം ആവശ്യമുള്ളവർ ആദ്യത്തെ എക്‌സിറ്റ്. റീ എൻട്രി വിസ ക്യാൻസൽ ചെയത് വീണ്ടും പുതിയ എക്‌സിറ്റ്, റീ എൻട്രി വിസക്ക് അപേക്ഷിക്കണം.
ഇത്തരം ഘട്ടങ്ങളിൽ ആദ്യത്തെ എക്‌സിറ്റ്, റീ എൻട്രി വിസക്കടച്ച തുക തിരിച്ച് നൽകില്ല. പുതിയ എക്‌സിറ്റ്, റീ എൻട്രി വിസക്ക് ഫീസ് നൽകുകയും വേണമെന്നും സൗദി ജവാസാത് അറിയിച്ചു.
ഹുറുബാക്കപ്പെടുന്നവരെ മുറഹൽ എന്നാണ് പാസ്‌പോർട്ട് സംവിധാനത്തിൽ രേഖപ്പെടുത്താറുള്ളത്. കഴിഞ്ഞ പൊതുമാപ്പ് കാലയളവിൽ ഹുറൂബാക്കപ്പെട്ടവരെ വിരലടയാളം രേഖപ്പെടുത്തിയാണ് നാട്ടിലേക്ക് കയറ്റി അയച്ചത്. ഇവരുടെയൊക്കെ വിവരങ്ങൾ പാസ്‌പോർട്ട് സംവിധാനത്തിൽ എക്‌സിറ്റ് എന്നാണ് രേഖപ്പെടുത്തിയത്. അതിനാൽ പൊതുമാപ്പ് കാലയളവിൽ നാടുകടത്തപ്പെട്ടവർക്ക് വീണ്ടും സൗദിയിലേക്കു വരുന്നതിന് വിലക്കില്ലെന്ന് ജവാസാത്ത് പറഞ്ഞു.