ഒമാനിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 18 ആയി

ഒമാനിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 18 ആയി. മരിച്ചവരിൽ 10 പേർ വിദ്യാർഥികളാണ്. ഒഴുക്കിൽപ്പെട്ട് കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. സുരക്ഷാ വിഭാഗവും സ്വദേശികളും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. ശക്തമായ ഒഴുക്കിൽ നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. മഴക്കെടുതിയിൽ കഴിഞ്ഞദിവസം മരിച്ചവരിൽ ഒരു മലയാളിയുമുണ്ട്. അടൂർ കടന്പനാട് സ്വദേശി സുനിൽകുമാറാണ് മരിച്ചത്. മസ്‌കറ്റ്, നോർത്ത് അൽ ബാത്തിന, സൗത്ത് അൽ ബാത്തിന, സൗത്ത് അൽ ശർഖിയ, നോർത്ത് അൽ ശർഖിയ, അൽ ദാഹിറ, അൽ ദഖിലിയ എന്നീ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലാണ് ഇടിമിന്നലോടെയുള്ള മഴയാണ് കഴിഞ്ഞദിവസങ്ങളിൽ ലഭിച്ചത്. കനത്ത മഴയും കാറ്റും തുടരുന്നതിനാൽ വിവിധ ഗവർണറേറ്റുകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കാലാവസ്ഥ പ്രതികൂലമായി തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഒമാനിലെ ഖസബിൽ സ്പീഡ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ സഹോദരങ്ങളായ കുട്ടികൾ മുങ്ങിമരിച്ചു. കോഴിക്കോട് പുല്ലാളൂർ സ്വദേശി ലുക്മാനുൽ ഹക്കീമിന്‍റെ മക്കളായ ഹൈസം മുഹമ്മദ്(7), ഹാമിസ് മുഹമ്മദ്(4) എന്നിവരാണ് മരിച്ചത്. ചെറിയപെരുന്നാൾ അവധി ആഘോഷത്തിന്‍റെ ഭാഗമായി ബോട്ടിംഗിന് എത്തിയതായിരുന്നു കുടുംബം. ബോട്ടിലുണ്ടായിരുന്ന കുട്ടികളുടെ മാതാപിതാക്കളെ രക്ഷപ്പെടുത്തി.
asdfasf