വിദ്യാർഥിയുടെ മുഖത്ത് സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവത്തിൽ‍ തനിക്ക് ലജ്ജ തോന്നുന്നില്ല; ഗ്രാമവാസികൾ‍ തനിക്കൊപ്പമുണ്ട്; അദ്ധ്യാപിക തൃപ്ത ത്യാഗി


വിദ്യാർഥിയുടെ മുഖത്ത് സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവത്തിൽ‍ തനിക്ക് ലജ്ജ തോന്നുന്നില്ലെന്ന് മുസഫർ‍ നഗർ‍ നേഹ പബ്ലിക് സ്കൂളിലെ പ്രധാനധ്യാപികയായ തൃപ്ത ത്യാഗി. അധ്യാപികയായി താന്‍ ഗ്രാമത്തിലെ ജനങ്ങളെ സേവിച്ചിട്ടുണ്ടെന്നും ഗ്രാമവാസികൾ‍ തനിക്കൊപ്പമുണ്ടെന്നും തൃപ്ത പറഞ്ഞു.  കുട്ടികളെ നിയന്ത്രിക്കുക പ്രധാനമാണെന്ന് പറഞ്ഞ അധ്യാപിക തന്‍റെ പ്രവൃത്തിയെ ന്യായീകരിച്ചു. “അവർ നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്, പക്ഷേ ഞങ്ങൾ സ്കൂളുകളിൽ കുട്ടികളെ നിയന്ത്രിക്കേണ്ടതുണ്ട്. ഇങ്ങനെയാണ് ഞങ്ങൾ അവരെ കൈകാര്യം ചെയ്യുന്നത്.” ത്യാഗി പറഞ്ഞു. നേരത്തെ സംഭവം വിവാദമായപ്പോൾ‍ അതൊരു ചെറിയ പ്രശ്നം മാത്രമാണെന്നും  ഹോംവർ‍ക്ക് ചെയ്യാത്തതിനാലാണ് കുട്ടിയെ അടിച്ചതെന്നും വർ‍ഗീയ വിദ്വേഷം ലക്ഷ്യം വച്ചുള്ളതായിരുന്നില്ലെന്നുമായിരുന്നു തൃപ്തയുടെ പ്രതികരണം. മുസ്‍ലിം കുട്ടികളുടെ അമ്മമാർ‍ പഠനത്തിൽ‍ ശ്രദ്ധിക്കാത്തതു മൂലം അവരുടെ വിദ്യാഭ്യാസം പാടെ തകരുന്നുവന്ന് അധ്യാപിക പറഞ്ഞതായി അന്വേഷണത്തിന് ശേഷം ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ  പറഞ്ഞു.

“ഞങ്ങൾ പൂർണമായ അന്വേഷണം നടത്തി. കുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ കുറ്റാരോപിതനായ അധ്യാപകനെതിരെ ഞങ്ങൾ കേസെടുത്തു.  വകുപ്പുതല നടപടിയും സ്വീകരിച്ചു.” മുസഫർനഗർ ജില്ലാ മജിസ്‌ട്രേറ്റ് അരവിന്ദ് മല്ലപ്പ ബംഗാരി പറഞ്ഞു. കുട്ടിയെ മണിക്കൂറുകളോളം നിൽക്കാൻ നിർബന്ധിക്കുകയും അപമാനിക്കുകയും മർദിക്കുകയും ചെയ്തുവെന്ന് പിതാവ് പൊലീസിനോട് വെളിപ്പെടുത്തി. “എന്‍റെ മകന് ഏഴു വയസാണ്. അധ്യാപിക മറ്റു വിദ്യാർ‍ഥികളെക്കൊണ്ട് എന്‍റെ കുട്ടിയെ തുടർ‍ച്ചയായി മർ‍ദിച്ചു. എന്‍റെ മരുമകനാണ് വീഡിയോ പകർ‍ത്തിയത്. ജോലി ആവശ്യത്തിനായി സ്കൂളിൽ‍ പോയതാണ് അവൻ. ഒന്നോ രണ്ടോ മണിക്കൂറാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇതൊരു ഹിന്ദു−മുസ്‍ലിം പ്രശ്നം മാത്രമല്ല. നിയമം അതിന്‍റെ വഴിക്ക് പോകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.” പിതാവ് കൂട്ടിച്ചേർ‍ത്തു. 

അതേസമയം കേസ് ഒത്തുതീർ‍പ്പാക്കാന്‍ ഗ്രാമത്തലവനും കിസാൻ യൂണിയനും സമ്മർ‍ദം ചെലുത്തുകയാണെന്ന് പിതാവ് ആരോപിച്ചു. ഗ്രാമത്തലവനും സമീപ ഗ്രാമങ്ങളിലെ ഗ്രാമത്തലവൻമാരും തന്റെ വീട്ടിലെത്തി കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. മുസഫർനഗറിൽനിന്ന് 30 കി.മീറ്റർ ദൂരത്തുള്ള കുബ്ബാപൂരിലെ നേഹ പബ്ലിക് സ്‌കൂളിലാണു മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. തൃപ്ത ത്യാഗി ക്ലാസിലെ മുസ്‌ലിം വിദ്യാർത്ഥിയെ എഴുന്നേൽപ്പിച്ചുനിർത്തിയ ശേഷം മറ്റുള്ള വിദ്യാർഥികളോട് മർദിക്കാൻ ആവശ്യപ്പെടുകയായിരുന്നു. സഹപാഠിയുടെ മുഖത്ത് അടിക്കാൻ നിർദേശിച്ചു. മുസ്‌ലിം വിദ്യാർതിഥികളെ താൻ ഇത്തരത്തിൽ കൈകാര്യം ചെയ്യാറുണ്ടെന്നും അവരെ ഇങ്ങനെയാണു ചെയ്യേണ്ടതെന്നും അധ്യാപിക വിദ്യാർത്ഥികളോട് നിർദേശിക്കുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ വൻവിമർശനവും പ്രതിഷേധവുമാണ് ഉയരുന്നത്.

article-image

്പുമപ

You might also like

Most Viewed