ഇനിമുതൽ കരാർ നിയമനങ്ങൾ നടത്തില്ല; 57,000 ജീവനക്കാരെ സ്ഥിരപ്പെടുത്തി ഒഡീഷ
ഇനിമുതൽ കരാർ നിയമനങ്ങൾ നടത്തില്ലെന്ന ചരിത്ര തീരുമാനവുമായി ഒഡിഷ സർക്കാർ. സംസ്ഥാന സർവീസിലുളള 57,000 ജീവനക്കാരെ സ്ഥിരപ്പെടുത്തി. ദീപാവലി സമ്മാനമെന്ന നിലയിൽ മുഖ്യമന്ത്രി നവീൻ പട്നായിക് ആണ് തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന ആദ്യ സംസ്ഥാനമായി ഒഡിഷ മാറി. ഒഡിഷ ഗ്രൂപ്പ് ബി,സി,ഡി തസ്തിക നിയമം−2022 എന്ന പേരിലാണ് പുതിയ പദ്ധതി നടപ്പാക്കുക. സ്ഥിരപ്പെടുത്തുന്ന ജീവനക്കാരുടെ ശമ്പളം കരാർനിയമന തീയതി പരിഗണിച്ച് നിജപ്പെടുത്തും. സ്ഥാനക്കയറ്റമടക്കമുളള മുൻകാല പ്രാബൽയത്തോടെയുളള ആനുകൂല്യങ്ങളും അനുവദിച്ച് ആണ് ശമ്പളം തീരുമാനിക്കുക. ജോലി ചെയ്ത കാലയളവ് പരിഗണിച്ച് അർഹതയുളള മുൻഗണന ജീവനക്കാർക്ക് നൽകും. പ്രതിവർഷം 1300 കോടി രൂപയാണ് പദ്ധതിക്കായി അധികച്ചെലവ് പ്രതീക്ഷിക്കുന്നത്.
2013ലാണ് കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തി തുടങ്ങിയത്. സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടതാണ് കരാർ നിയമനം നിർത്താൻ തീരുമാനിക്കുന്നതിന് പിന്നിലെന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് പറഞ്ഞു. പല സംസ്ഥാനങ്ങളിലും സ്ഥിര നിയമനം പൂർണമായി നിർത്തിയ സാഹചര്യത്തിൽ കരാർ നിയമനം നിർത്താനുളള തങ്ങളുടെ തീരുമാനം ഒഡിഷയുടെ ചരിത്രത്തിലെ സുവർണനിമിഷമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നേരത്തെ പഞ്ചാബും എണ്ണായിരത്തോളം കരാർ അധ്യാപകരെ സ്ഥിരപ്പെടുത്തി കരാർ നിയമനം ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ പഞ്ചാബിൽ ഇത് നടപ്പാക്കിയില്ല.
dfuf
