സ്‌കൂളുകളിൽ മാനസികാരോഗ്യ ഉപദേശക സമിതി രൂപവത്ക്കരിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
സ്‌കൂളുകളിൽ മാനസികാരോഗ്യ ഉപദേശക സമിതി രൂപവത്ക്കരിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശം. വിദ്യാർത്ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്വീകരിക്കേണ്ട നടപടികളും നിർദേശത്തിലുണ്ട്. സമ്മർദ്ദം ഉൾപ്പടെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ആറു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലുള്ള വിദ്യാർത്ഥികളിൽ എൻസിഇആർടി നടത്തിയ സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഓരോ സ്‌കൂളുകളിലും രൂപീകരിക്കുന്ന മാനസികാരോഗ്യ ഉപദേശക സമിതിയുടെ അധ്യക്ഷൻ പ്രിൻസിപ്പലായിരിക്കണം. യോഗ പോലുള്ളവ കുട്ടികളെ പതിവായി പരിശീലിപ്പിക്കണം. എല്ലാമാസവും ഒരു പ്രത്യേക വിഷയം അടിസ്ഥാനമാക്കി വിദ്യാർത്ഥികൾ തയ്യാറാക്കുന്ന ആരോഗ്യമാസിക സ്‌കൂളുകൾ പുറത്തിറക്കണം.
കുട്ടികൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായാൽ തിരിച്ചറിയാൻ ബോധവത്ക്കരണം നൽകണം. ഇത്തരം വിഷയങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധ്യാപകർ രക്ഷിതാക്കളുമായും സ്‌കൂൾ കൗൺസിലർമാരുമായും ചർച്ച ചെയ്ത് ഉചിത തീരുമാനമെടുക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കുട്ടികളിലെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ മനസിലാക്കുന്നതിനും ഇടപെടുന്നതിനും അധ്യാപകർക്ക് സൈക്കോസോഷ്യൽ പ്രഥമശുശ്രൂഷയിൽ പ്രത്യേക പരിശീലനം നൽകണമെന്നും നിർദേശമുണ്ട്. ഉത്കണ്ഠ, ആശയവിനിമയ പ്രശ്‌നങ്ങൾ, വിഷാദാവസ്ഥ, പഠനവൈകൽയങ്ങൾ തുടങ്ങിയവ തിരിച്ചറിയാനും പരിശീലനം നൽകണമെന്നും മന്ത്രാലയം വ്യക്തമാക്കി.
sysr