സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; എയർ വിസ്താരയ്ക്ക് 10 ലക്ഷം പിഴ ചുമത്തി
സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനാൽ എയർ വിസ്താരയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് 10 ലക്ഷം രൂപ പിഴ ചുമത്തിയത്. വിമാനം ലാൻഡ് ചെയ്യുമ്പോൾ പാലിക്കേണ്ട സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിനാലാണ് ഡിജിസിഎ പിഴ ചുമത്തിയത്.
മധ്യപ്രദേശിലെ ഇൻഡോറിൽ മതിയായ പരിശീലനം ലഭിക്കാത്ത പൈലറ്റ് നിറയെ യാത്രക്കാരുള്ള വിമാനം ലാൻഡ് ചെയ്യിപ്പിച്ചതിനാണ് നടപടി. യാത്രക്കാരുടെ ജീവൻ വച്ച് കളിച്ചത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് ഡിജിസിഎ ചൂണ്ടിക്കാട്ടി. യാത്രക്കാരുമായി വിമാനം പറത്തുന്നതിനു മുൻപ് ഫസ്റ്റ് ഓഫീസർ സിമുലേറ്ററിൽ വിമാനം താഴെ ഇറക്കിയുളള പരിശീലനം നേടേണ്ടതുണ്ട്. ഫസ്റ്റ് ഓഫീസർക്ക് നിർദ്ദേശം നൽകും മുൻപ് ക്യാപ്റ്റനും സമാന നിലയിൽ പരിശീലനം നേടിയിരിക്കണം. എന്നാൽ, എയർ വിസ്താര ഈ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാണ് ഡിജിസിഎ കണ്ടെത്തിയിട്ടുള്ളത്.