ശ്രീലങ്കൻ ആശുപത്രികളിൽ ശസ്ത്രക്രിയ പുനരാരംഭിക്കാൻ സഹായിക്കുമെന്ന് ഇന്ത്യ


ശ്രീലങ്കൻ ആശുപത്രികളിൽ ശസ്ത്രക്രിയകൾ പുനരാരംഭിക്കാൻ ഇന്ത്യ സഹായം നൽകുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. മരുന്ന് അടക്കമുള്ള സഹായമാണ് ലഭ്യമാക്കുക. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ മെഡിക്കൽ സൗകര്യങ്ങളുടെ അഭാവം മൂലം ശസ്ത്രക്രിയകൾ നിർത്തിവച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ ഇടപെടൽ.

ശ്രീലങ്കയെ എങ്ങനെ സഹായിക്കാനാകും എന്ന് ചർച്ച ചെയ്യാൻ കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറോട് ജയശങ്കർ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച മരുന്നിന്റെ ദൗർലഭ്യത്തെത്തുടർന്ന് എല്ലാ ശസ്ത്രക്രിയകളും താൽക്കാലികമായി നിർത്തിവച്ചതായി പല ആശുപത്രികളും അറിയിച്ചു. ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധിയാണ് ആരോഗ്യ സംരക്ഷണം ഉൾപ്പെടെയുള്ള പ്രാഥമിക ആവശ്യങ്ങൾ ഉപേക്ഷിക്കാൻ രാജ്യത്തെ നിർബന്ധിതരാക്കുന്നത്.

നേരത്തെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ശ്രീലങ്കൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗുരുതര സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എല്ലാവിധ സഹായ സഹകരണങ്ങളും ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് എസ് ജയശങ്കർ ഉറപ്പ് നൽകി. ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്സെ, പ്രധാനമന്ത്രി മഹേന്ദ രാജപക്സെ, ധനകാര്യമന്ത്രി ബേസിൽ രാജപക്സെ എന്നിവരുമായി ജയശങ്കർ ചർച്ച നടത്തി.

You might also like

  • Straight Forward

Most Viewed