‘ഞങ്ങൾ‍ ദേശീയ ശക്തിയായി മാറിക്കഴിഞ്ഞു’; ഉറച്ച പ്രഖ്യാപനവുമായി ആം ആദ്മി പാർ‍ട്ടി നേതാക്കൾ


കോൺഗ്രസിനേയും ബിജെപിയേയും ശിരോമണി അകാലിദളിനേയും കടപുഴക്കി ആം ആദ്മി പാർ‍ട്ടി പഞ്ചാബിൽ‍ തേരോട്ടം തുടരുന്നതിനിടെ തങ്ങൾ‍ ദേശീയ ശക്തിയായി മാറിക്കഴിഞ്ഞെന്ന ഉറച്ച പ്രഖ്യാപനവുമായി പാർ‍ട്ടി നേതാക്കൾ‍. 

ഇന്ത്യൻ രാഷ്ട്രീയത്തിൽ‍ നിന്ന് കോൺഗ്രസ് പിന്തള്ളപ്പെടുന്ന ഈ ഘട്ടത്തിൽ‍ തങ്ങളാണ് പകരക്കാരെന്ന് ഡൽ‍ഹിയിലെ ആം ആദ്മി പാർ‍ട്ടി നേതാവ് രാഘവ് ഛദ്ദ പറഞ്ഞു.

പഞ്ചാബിൽ‍ ഒടുവിലത്തെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ‍ മുഖ്യമന്ത്രിയും മുൻ മുഖ്യമന്ത്രിയും പിന്നിലാണ്. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ഛന്നി രണ്ട് സീറ്റിലും പിന്നിലാണ്. അദ്ദേഹം ഉടൻ രാജി വെയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ‍. കോൺഗ്രസിൽ‍ നിന്ന് തെറ്റിപ്പിരിഞ്ഞ് പുതിയ പാർ‍ട്ടിയുമായെത്തിയ അമരീന്ദർ‍ സിംഗിനും വൻ‍ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്.

 പഞ്ചാബ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ സ്ഥാനം സമ്മർ‍ദ തന്ത്രത്തിലൂടെ കൈക്കലാക്കിയ സിദ്ദുവിന് തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യഫലങ്ങൾ‍ പുറത്തുവരുമ്പോൾ‍ വൻ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. അമൃത് സർ‍ ഈസ്റ്റിൽ‍ മത്സരിച്ച അദ്ദേഹം മൂന്നാംസ്ഥാനത്താണ്.

ഡൽ‍ഹിയ്ക്ക് പുറത്ത് ഭരണം പിടിച്ചെടുക്കുകയാണ് ആം ആദ്മി പാർ‍ട്ടിയുടെ ലക്ഷ്യം. പഞ്ചാബിൽ‍ ആം ആദ്മി അധികാരത്തിലേറുമെന്നാണ് വിവിധ എക്‌സിറ്റ് പോളുകളുടെ പ്രവചനം. കാർ‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച ശിരോമണി അകാലിദൾ‍ ബിഎസ്പിയുമായി സഖ്യമുണ്ടാക്കിയാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കോൺഗ്രസ് വിട്ട മുൻ‍ മുഖ്യമന്ത്രി അമരീന്ദർ‍ സിങിന്റെ പഞ്ചാബ് ലോക് കോൺഗ്രസ് ബിജെപിയുമായി ചേർ‍ന്ന് മത്സരിക്കുന്നു.

1966ലെ പഞ്ചാബ് പുനസംഘടനയ്ക്ക് ശേഷം ശിരോമണി അകാലിദളും കോൺഗ്രസും മാറിമാറിയാണ് പഞ്ചാബ് ഭരിച്ചിരുന്നത്. 2017ൽ‍ പത്ത് വർ‍ഷത്തെ ശിരോമണി അകാലദൾ‍−ബിജെപി സഖ്യത്തെ പരാജയപ്പെടുത്തിയാണ് കോൺഗ്രസ് അധികാരത്തിലേറിയത്. 77 സീറ്റുകൾ‍ കോൺഗ്രസ് നേടിയപ്പോൾ‍, 20 സീറ്റാണ് ആം ആദ്മി പാർ‍ട്ടിയ്ക്ക് ലഭിച്ചത്. എസ്എഡി−ബിജെപി സഖ്യം 18 സീറ്റുകളും ലോക് ഇന്‍സാഫ് പാർ‍ട്ടി രണ്ട് സീറ്റുകളും നേടി.

93 സ്ത്രീകളും രണ്ട് ട്രാൻസ്ജന്‍ഡർ‍മാരും ഉൾ‍പ്പെടെ 1,304 സ്ഥാനാർ‍ഥികളാണ് മത്സര രംഗത്തുള്ളത്. ഫെബ്രുവരി 20ന് ഒറ്റ ഘട്ടമായി നടന്നത വോട്ടെടുപ്പിൽ‍ 71.95 ശതമാനം പോളങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ടിങ് ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ‍ ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനമാണിത്.

You might also like

Most Viewed