മുതിർന്ന പൗരൻമാരടക്കമുള്ളവരുടെ യാത്രാ നിരക്കിളവുകൾ വെട്ടിക്കുറച്ച് റെയിൽവേ


മുതിർന്ന പൗരന്മാർക്ക് ഉൾപ്പടെയുള്ള യാത്രാ നിരക്കിളവുകൾ തിരികെ കൊണ്ട് വരില്ലെന്ന് റെയിൽവേ. കൊവിഡിനെ തുടർന്ന് നിർത്തിവെച്ച സർവ്വീസുകൾ സാധാരണനിലയിൽ പുനരാരംഭിച്ചെങ്കിലും നിരക്കിലെ ഇളവുകൾ തിരികെ കൊണ്ടുവരില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചു. ഇതോടെ വിവിധ വിഭാഗങ്ങളിൽ ഉൾപ്പെട്ട നിരവധിയാളുകൾക്ക് റെയിൽവേ യാത്രനിരക്കിൽ കിട്ടിക്കൊണ്ടിരുന്ന ഇളവുകൾ ഇല്ലാതാവും.

കൊവിഡ് വ്യാപനത്തെ തുട‍ർന്ന് കഴിഞ്ഞ വർഷം മാർച്ചിൽ ഭിന്നശേഷിക്കാർ, രോഗികൾ ഉൾപ്പടെ തെരഞ്ഞെടുത്ത നാല് വിഭാഗങ്ങളൊഴികെ മറ്റെല്ലാവർക്കുമുള്ള ഇളവുകളും റെയിൽവേ നിർത്തിവെച്ചിരുന്നു. കൊവിഡിന് മുമ്പ് 53 വിഭാഗങ്ങളിലാണു ഇളവ് അനുവദിച്ചിരുന്നത്. മുതിർന്ന പൗരന്മാർ, പൊലീസ് മെഡൽ ജേതാക്കൾ, ദേശീയ പുരസ്കാരം നേടിയ അധ്യാപകർ, യുദ്ധത്തിൽ മരിച്ചവരുടെ വിധവകൾ, പ്രദർശനമേളകൾക്ക് പോകുന്ന കർഷകർ / കലാപ്രവർത്തകർ, കായികമേളകളിൽ പങ്കെടുക്കുന്നവർ തുടങ്ങിയവർക്ക് യാത്രാനിരക്കിൽ 50 മുതൽ 75 ശതമാനം വരെ ഇളവ് നൽകിയിരുന്നു.
നാല് വിഭാഗത്തിൽപ്പെട്ട വികലാംഗ‍ർ, പതിനൊന്ന് വിഭാഗം വിദ്യാ‍ർത്ഥികൾ എന്നിവ‍ർക്ക് തുടർന്നും യാത്രാ ഇളവുകൾ ലഭ്യമാവും. എന്നാൽ മുതിർന്ന പൗരൻമാ‍ർ അടക്കമുള്ളവ‍ർക്ക് ലഭിച്ചു പോന്നിരുന്ന യാത്രാ ഇളവുകൾ ഇനി ലഭിക്കില്ല. മറ്റെല്ലാ വിഭാഗത്തിലുള്ളവരുടേയും
ടിക്കറ്റ് ഇളവുകൾ പിൻവലിച്ചതായി റെയിൽവേ മന്ത്രി രേഖാമൂലം ലോക്സഭയെ അറിയിച്ചു. യാത്രാഇളവുകൾ പുനസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് വിവിധ കോണുകളിൽ നിന്നും റെയിൽവേയ്ക്ക് മുന്നിൽ അപേക്ഷകളെത്തിയെന്നും എന്നാൽ നിലവിലെ സാമ്പത്തികസ്ഥിതിയിൽ കൂടുതൽ ഇളവുകൾ നൽകുക പ്രായോഗികല്ലെന്നും മന്ത്രി വ്യക്തമാക്കുന്നു.

You might also like

  • Straight Forward

Most Viewed