ഭർത്താവ് തയ്ച്ച ബ്ലൗസിനെ ചൊല്ലി തർക്കം; ഭാര്യ ജീവനൊടുക്കി


ഹൈദരാബാദ്; തയ്യൽക്കാരനായ ഭർത്താവ് സാരി ബ്ലൗസ് ഇഷ്ടാനുസരണം തയ്ച്ച് നൽകാത്തതിനെ തുടർന്ന് ഭാര്യ ജീവനൊടുക്കി. ഹൈദരാബാദിലെ ആംബർപേട്ടിലാണ് സംഭവം. മുപ്പത്തിയഞ്ചുകാരിയായ വിജയലക്ഷ്മിയെ ഭർത്താവുമായുളള വാക്കുതർക്കത്തിന് ശേഷം കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. ഹൈദരാബാദിലെ ആംബർപേട്ട് ഏരിയയിലെ ഗോൽനാക തിരുമല നഗറിൽ ഭർത്താവ് ശ്രീനിവാസിനും രണ്ട് കുട്ടികൾക്കുമൊപ്പമാണ് വിജയലക്ഷ്മി താമസിച്ചിരുന്നത്. വീടുകൾ തോറും കയറിയിറങ്ങി സാരിയും ബ്ലൗസും വിറ്റും വീട്ടിൽ വസ്ത്രങ്ങൾ തയ്ച്ചു നൽകിയുമാണ് ശ്രീനിവാസ് ഉപജീവനം നടത്തുന്നത്. കഴിഞ്ഞ ദിവസം വിജയലക്ഷ്മിക്ക് ബ്ലൗസ് തുന്നിയെങ്കിലും അത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് ദന്പതികൾ തമ്മിൽ തർക്കമുണ്ടായതായാണ് പൊലീസ് പറയുന്നത്.

രണ്ടാമത് ബ്ലൗസ് തയ്ച്ചു നൽകാൻ ആവശ്യപ്പെട്ടുവെങ്കിലും ശ്രീനിവാസ് തയ്യാറായില്ല. ഇതേ തുടർന്ന് ഇരുവരും വഴക്കിടുകയായരുന്നു. വൈകിട്ട്, കുട്ടികൾ സ്കൂളിൽ നിന്ന് തിരിച്ചെത്തിയപ്പോൾ‍ കിടപ്പുമുറിയുടെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. നിരവധി തവണ വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് കുട്ടികൾ ശ്രീനിവാസിനെ വിവരം അറിയിച്ചു. ശ്രീനിവാസെത്തി വാതിൽ പൊളിച്ച്‌ അകത്തുകടന്നപ്പോൾ വിജയലക്ഷ്മിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. നേരത്തെയും ഭാര്യ വഴക്കിട്ടാൽ സാധാരണ മുറി പൂട്ടി ഇരിക്കാറുണ്ടായിരുന്നു, അതിനാൽ സംശയം തോന്നിയില്ലെന്നും ഭർത്താവ് പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തുവെന്ന് ആംബർപേട്ട് ഇൻസ്പെക്ടർ പി സുധാകർ പറഞ്ഞു.

You might also like

Most Viewed