നാഗാലാൻഡിൽ വെടിവയ്പ്പ്; 11 പ്രദേശവാസികൾ കൊല്ലപ്പെട്ടു

നാഗാലാൻഡിലുണ്ടായ വെടിവയ്പ്പിൽ പതിനൊന്ന് പ്രദേശവാസികൾ കൊല്ലപ്പെട്ടു. അസം റൈഫിൾസും നാട്ടുകാരും തമ്മിലാണ് സംഘർഷമുണ്ടായത്. നിരവധി വാഹനങ്ങൾ നാട്ടുകാർ തീവച്ചതായി റിപ്പോർട്ട്. സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന് നാഗാലാൻഡ് മുഖ്യമന്ത്രി അറിയിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തി നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. കല്‍ക്കരി ഖനിയിലെ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം കൽക്കരി ഖനിയിൽ നിന്ന് പിക്കപ്പ് ട്രക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. സംഭവത്തെ കുറിച്ച് ജില്ലാ കളക്ടറോ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരോ പ്രതികരിച്ചിട്ടില്ല. “കുറ്റവാളികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. നീതി ലഭിച്ചില്ലെങ്കിൽ കുടുംബങ്ങൾ മൃതദേഹങ്ങൾ ഏറ്റുവാങ്ങില്ല. ഞങ്ങള്‍ ദേശീയ, അന്തര്‍ ദേശീയ മനുഷ്യാവകാശ സംഘടനകളെ സമീപിക്കും”- കൊന്യാക് നേതാക്കള്‍ പറഞ്ഞു.