ചരിത്രകാരൻ ബാബസാഹേബ് പുരന്ദരെ അന്തരിച്ചു
പൂനെ: വിഖ്യാത ചരിത്രകാരനും എഴുത്തുകാരനും പത്മഭൂഷൺ പുരസ്‌കാര ജേതാവുമായ ബാബാസാഹേബ് പുരന്ദരെ അന്തരിച്ചു. 99 വയസായിരുന്നു. ഇന്ന് പുലർച്ചെ 5 മണികയോടെ പൂനെയിലെ ദീനാനന്ദ് മങ്കേഷ്‌കർ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം സംസ്ഥാന ബഹുമതിയോടെ നടത്തുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.
ഛത്രപതി ശിവാജി മഹാരാജിനെ കുറിച്ചുള്ള ഗ്രന്ഥ രചനയിലൂടെയാണ് ബാബാസാഹേബ് ഏറെ പ്രശസ്തനായത്. ശിവാജിയെ കുറിച്ച് നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭരണവും രാജഭരണ കാലത്തെ കുറിച്ചും അദ്ദേഹം ഗ്രന്ഥങ്ങൾ രചിച്ചു. നാടക കലാകാരന്‍ എന്ന നിലയിൽ ശിവാജിയുടെ ജീവിതത്തെ കുറിച്ച് ‘ജാന്ത രാജ്’ എന്ന പേരിൽ ഒരു നാടകവും അദ്ദേഹം സംവിധാനം ചെയ്തു.
2019ലാണ് രാജ്യം പത്മ ഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചത്. 2015ൽ മഹാരാഷ്ട്ര ഭൂഷൺ അവാർഡും മധ്യപ്രദേശ് സർക്കാർ കാളിദാസ് പുരസ്‌കാരവും നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.
ഓഗസ്റ്റിൽ അദ്ദേഹത്തിന്റെ നൂറാം ജന്മദിന ആഘോഷത്തിന് തുടക്കമിട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിലൂടെ ബാബാസാഹേബ് ജനഹൃദയങ്ങളിൽ എന്നും ജീവിക്കുമെന്ന് മോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ശിവാജി മഹാരാജിന്റെ ജീവിത ചരിത്രം ജനങ്ങൾക്ക് പകർന്നുനൽകിയതിൽ അദ്ദേഹത്തിന്റെ സംഭാവനകൾ എന്നും സ്മരിക്കപ്പെടും. ഗോവ മുക്തി സാഗരം, ദാദർ നാഗർ ഹവേലി സ്വാതന്ത്ര്യ സമരത്തിലും അദ്ദേഹം നടത്തിയ സംഭാവനകളും മോദി അനുസ്മരണ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.