ബാങ്ക് കാർഡ് തട്ടിപ്പ്: രണ്ട് പേരുടെ തടവും നാടുകടത്തലും ഹൈക്കോടതി ശരിവെച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: മോഷ്ടിച്ച ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വൈദ്യുതി, ജല ബില്ലുകൾ അടച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ അറബ് സ്വദേശിയുടെയും ഏഷ്യക്കാരന്റെയും ശിക്ഷ ബഹ്‌റൈൻ ഹൈക്കോടതി ശരിവെച്ചു. മൂന്ന് വർഷം തടവും 1,000 ബഹ്‌റൈൻ ദിനാർ പിഴയുമാണ് പ്രതികൾക്ക് വിധിച്ചിരിക്കുന്നത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ രാജ്യത്തുനിന്ന് സ്ഥിരമായി നാടുകടത്താനും കോടതി ഉത്തരവിട്ടു.
മറ്റുള്ളവരുടെ ബാങ്ക് കാർഡ് വിവരങ്ങളും വെരിഫിക്കേഷൻ കോഡുകളും (OTP) അനധികൃതമായി കൈക്കലാക്കി സർക്കാർ ഇ-പോർട്ടൽ വഴി 12 ഇടപാടുകളിലൂടെയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ഏകദേശം 1,854 ദിനാറോളം ഇത്തരത്തിൽ ഇവർ തട്ടിയെടുത്തു. മുൻപും ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് ശിക്ഷിക്കപ്പെട്ട അറബ് സ്വദേശി.
നാല് വ്യത്യസ്ത അക്കൗണ്ടുകളിലേക്കായി 12 പേയ്‌മെന്റുകൾ നടന്നതായി ഫിനാൻഷ്യൽ കമ്പനിയിലെ ഫ്രോഡ് മോണിറ്ററിംഗ് വിഭാഗം കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. മറ്റൊരാളുടെ ഇലക്ട്രോണിക് സിഗ്നേച്ചർ ദുരുപയോഗം ചെയ്തതിനും സാമ്പത്തിക തട്ടിപ്പിനും പബ്ലിക് പ്രോസിക്യൂഷൻ ഇവർക്കെതിരെ കേസെടുത്തിരുന്നു. കീഴ്ക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇപ്പോൾ ശിക്ഷ സ്ഥിരീകരിച്ചത്.
asdsadads


