വീണാ ജോർജിന് എം.ആർ.ഐ സ്‌കാനിംഗിന് നിർദ്ദേശം ; കൈയേറ്റം ചെയ്യുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചില്ലെന്ന് ആർ.പി.എഫ്.
ഷീബ വിജയൻ
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറങ്ങി. മന്ത്രിയുടെ കഴുത്തിന് ക്ഷതം സംഭവിച്ചിട്ടുണ്ടെന്നും വിദഗ്ധ പരിശോധനയുടെ ഭാഗമായി എം.ആർ.ഐ സ്‌കാനിംഗ് നടത്തണമെന്നും മെഡിക്കൽ ടീം നിർദ്ദേശിച്ചു. കഴുത്തിലെ ക്ഷതം കാരണം മന്ത്രിയുടെ കൈയ്ക്ക് മരവിപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിലും പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. നിലവിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ധ സംഘവും പരിശോധിച്ചു.
അതേസമയം, മന്ത്രിയെ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി കാമറകളിൽ കണ്ടെത്താൻ സാധിച്ചില്ലെന്ന് ആർ.പി.എഫ് വ്യക്തമാക്കി. പ്ലാറ്റ്‌ഫോമിലെ ചില കാമറകൾ പ്രവർത്തിക്കാതിരുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വന്ദേ ഭാരത് ട്രെയിനിൽ യാത്ര ചെയ്യാനെത്തിയപ്പോഴാണ് മന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായത്. കണ്ണൂരിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ മന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരും കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. സംഭവത്തിൽ കണ്ണൂർ റെയിൽവേ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ASsaasd


