അപകടത്തിൽപ്പെട്ടവരെ സഹായിച്ചാൽ 25,000 രൂപ; ഡൽഹിയിൽ 'രാഹ്-വീർ' പദ്ധതി നടപ്പിലാക്കുന്നു
ഷീബ വിജയൻ
ന്യൂഡൽഹി: റോഡപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവരെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കുന്നവർക്ക് 25,000 രൂപ പാരിതോഷികം നൽകുമെന്ന് ഡൽഹി സർക്കാർ. കേന്ദ്ര സർക്കാരിന്റെ 'രാഹ്-വീർ' പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം. അപകടം നടന്ന ശേഷമുള്ള ആദ്യത്തെ ഒരു മണിക്കൂർ (ഗോൾഡൻ അവർ) അതീവ നിർണ്ണായകമായതിനാൽ, ഈ സമയത്ത് പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കി ജീവൻ രക്ഷിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സമ്മാനത്തുകയ്‌ക്ക് പുറമെ സഹായിക്കുന്ന വ്യക്തികൾക്ക് അഭിനന്ദന സർട്ടിഫിക്കറ്റും നൽകും. വർഷത്തിൽ മികച്ച രീതിയിൽ സേവനം ചെയ്യുന്ന പത്തുപേർക്ക് ഒരു ലക്ഷം രൂപയുടെ ദേശീയ പുരസ്കാരവും ലഭിക്കും. മുഖ്യമന്ത്രി രേഖ ഗുപ്തയാണ് പദ്ധതി പ്രഖ്യാപിച്ചത്. പോലീസ് നടപടികളോ മറ്റ് നിയമക്കുരുക്കുകളോ ഭയന്ന് അപകടത്തിൽപ്പെട്ടവരെ സഹായിക്കാൻ മടിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ഇത് സഹായിക്കുമെന്ന് സർക്കാർ കരുതുന്നു.
സഹായിക്കുന്നവർക്ക് 2019-ലെ മോട്ടോർ വാഹന ഭേദഗതി നിയമ പ്രകാരം 'ഗുഡ് സമരിറ്റൻ' പദവി ലഭിക്കുന്നതിലൂടെ പൂർണ്ണ നിയമപരിരക്ഷയും ഉറപ്പാക്കും. ജില്ലാ മജിസ്‌ട്രേറ്റ്, പോലീസ് ഉദ്യോഗസ്ഥർ, മെഡിക്കൽ ഓഫീസർ എന്നിവരടങ്ങുന്ന സമിതിയായിരിക്കും പാരിതോഷികത്തിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത്. ആശുപത്രി രേഖകളും പോലീസ് പരിശോധനയും അടിസ്ഥാനമാക്കിയാകും പണം നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറുക. നിസ്സാര പരിക്കേറ്റവരെയല്ല, മറിച്ച് അടിയന്തര ചികിത്സ വേണ്ടുന്ന ഗുരുതര സാഹചര്യങ്ങളിൽ സഹായിക്കുന്നവർക്കാണ് മുൻഗണന നൽകുന്നത്.
YJGTYJGHT


