കഞ്ചാവ് കടത്ത്: യുവാവ് വിചാരണയിൽ; വീട്ടിൽ നിന്ന് മരിജുവാന ചെടികളും കണ്ടെടുത്തു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: വിദേശത്തുനിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച കേസിലും ലഹരിമരുന്ന് കൈവശം വെച്ചതിനും ഇരുപതുകാരനായ യുവാവ് ബഹ്‌റൈനിൽ വിചാരണ നേരിടുന്നു. ഏഷ്യൻ രാജ്യത്തുനിന്ന് 1.2 കിലോഗ്രാം കഞ്ചാവ് കടത്തിയതിനും വിൽപനയ്‌ക്കായി മരിജുവാനയും ഹാഷിഷും സൂക്ഷിച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഏഷ്യയിൽ നിന്ന് എത്തിയ സംശയാസ്പദമായ പാഴ്സൽ കസ്റ്റംസ് വിഭാഗം തടഞ്ഞതോടെയാണ് സംഭവം പുറത്തായത്. അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. പാഴ്സൽ കൈപ്പറ്റാനെത്തിയ യുവാവിനെ അധികൃതർ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ഇയാൾ സമ്മതിച്ചെങ്കിലും വിൽപന നടത്തുന്നു എന്ന ആരോപണം നിഷേധിച്ചു.
തുടർന്ന് യുവാവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കൂടുതൽ ലഹരിമരുന്നുകളും മരിജുവാന ചെടികളും കണ്ടെടുത്തു. ലഹരിമരുന്നിന്റെ അംശമുള്ള പാത്രങ്ങൾ, റോളിംഗ് പേപ്പറുകൾ, ലഹരിമരുന്ന് പായ്ക്ക് ചെയ്യാനുപയോഗിക്കുന്ന ചെറിയ ബാഗുകൾ എന്നിവയും പോലീസ് പിടിച്ചെടുത്തു. പ്രതിയെയും പിടിച്ചെടുത്ത തൊണ്ടിമുതലുകളും നർക്കോട്ടിക് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിന് കൈമാറി. കേസിൽ കോടതി വിചാരണ തുടരുകയാണ്.
adswdasdas


