റമദാൻ സമയക്രമം: ഹെൽത്ത് സെന്റർ ജീവനക്കാരുടെ ജോലിസമയം പുനഃക്രമീകരിക്കണമെന്ന് എംപിമാർ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിലെ ഹെൽത്ത് സെന്ററുകളിൽ ജോലി ചെയ്യുന്ന മെഡിക്കൽ ജീവനക്കാരുടെ റമദാൻ പ്രവൃത്തിസമയത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് പാർലിമെന്റ് എംപിമാർ. പാർലമെന്റ് രണ്ടാം ഡെപ്യൂട്ടി സ്പീക്കർ അഹമ്മദ് ഖരാത്തയുടെ നേതൃത്വത്തിലുള്ള അഞ്ച് എംപിമാരാണ് ഈ നിർദ്ദേശം കാബിനറ്റിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചത്. ഇരുനൂറോളം മെഡിക്കൽ ജീവനക്കാർ നൽകിയ നിവേദനത്തെത്തുടർന്നാണ് ഈ നീക്കം.
നിലവിലെ തുടർച്ചയായ 11 മണിക്കൂർ ജോലിക്ക് പകരം പ്രവൃത്തിസമയം രണ്ട് ഷിഫ്റ്റുകളായി പുനഃക്രമീകരിക്കണമെന്നാണ് പ്രധാന ആവശ്യം. വൈകുന്നേരം മഗ് രിബ് ബാങ്ക് വിളിക്കുന്ന സമയത്ത് ജീവനക്കാർക്ക് നോമ്പ് തുറക്കാനും പ്രാർത്ഥിക്കാനും സൗകര്യം ലഭിക്കുന്ന രീതിയിൽ ഷിഫ്റ്റുകൾ ക്രമീകരിക്കണമെന്ന് എംപിമാർ നിർദ്ദേശിച്ചു. നിലവിൽ രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെ നീളുന്ന ജോലി സമയം നോമ്പെടുക്കുന്ന ഡോക്ടർമാർക്കും നഴ്‌സുമാർക്കും വലിയ പ്രയാസമുണ്ടാക്കുന്നുവെന്ന് ഇവർ ചൂണ്ടിക്കാട്ടി.
ജോലി സമയം കുറയ്ക്കാനല്ല, മറിച്ച് ഇഫ്താർ സമയം കണക്കിലെടുത്ത് അത് കൃത്യമായി വിഭജിക്കാനാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് ജീവനക്കാർ വ്യക്തമാക്കി. റമദാനിൽ ഇഫ്താറിന് തൊട്ടുമുമ്പുള്ള സമയങ്ങളിൽ രോഗികളുടെ എണ്ണം വർദ്ധിക്കാറുള്ളതിനാൽ, ഷിഫ്റ്റ് സമ്പ്രദായം കാര്യക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കും. കാബിനറ്റ് ഈ നിർദ്ദേശം അംഗീകരിച്ചാൽ ഈ റമദാനിൽ തന്നെ പുതിയ സമയക്രമം നിലവിൽ വന്നേക്കും.
erwerw


