ജൂലൈ 18 ഇനി മുതൽ തമിഴ്‌നാട് ദിനമായി ആചരിക്കുമെന്ന് എം.കെ സ്റ്റാലിൻ
ചെന്നൈ: ജൂലൈ 18 ഇനി മുതൽ തമിഴ്‌നാട് ദിനമായി ആചരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദ്രാവിഡർ കഴകം പ്രസിഡന്‍റ് കെ. വീരമണി, ദ്രാവിഡ ഇഴക്ക തമിഴ് പാർവൈ ജനറൽ സെക്രട്ടറി ശുഭ വീരപാണ്ഡ്യന്‍, തമിഴ് പണ്ഡിതൻ സോളമൻ പാപ്പയ്യയുടെ നേതൃത്വത്തിലുള്ള തമിഴ് ഉണർവളർകൾ കൂട്ടമയ്പ്പ് എന്നിവരുടെ നിവേദനത്തെ അടിസ്ഥാനമാക്കിയാണ് ജൂലൈ 18 തമിഴ്‌നാട് ദിനമായി ആചരിക്കാൻ സർക്കാർ ഒരുങ്ങുന്നത്.എന്നാൽ ഈ നീക്കത്തെ നിശിതമായി വിമർശിച്ച് എഐഎഡിഎംകെ രംഗത്ത് വന്നിട്ടുണ്ട്.
1956 നവംബർ ഒന്നിന് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കപ്പെട്ടപ്പോൾ അന്നത്തെ മദ്രാസ് സംസ്ഥാനത്തിൽ നിന്നും കുറച്ചു ഭാഗങ്ങൾ കേരളം, ആന്ധ്രാ പ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളുടെ ഭാഗമായി ചേർക്കുകയായിരുന്നു. അന്ന് ഭാഷാടിസ്ഥാനത്തിലാണ് നമ്മുടെ സംസ്ഥാനവും രൂപീകരിപ്പെട്ടത്. എന്നാൽ വിവിധ പണ്ഡിതന്‍മാരുടെയും സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും അഭിപ്രായത്തിൽ, നവംബർ ഒന്ന്, തമിഴ്‌നാടിന്‍റെ അതിർത്തിയിലെ ചില സ്ഥലങ്ങൾ കൈവിട്ടു പോകാതെ നമ്മുടെ സംസ്ഥാനത്തോടൊപ്പം ചേർത്തുവയ്ക്കാൻ നടന്ന പോരാട്ടങ്ങളെയാണ് ഓർമിപ്പിക്കുന്നതെന്ന് സ്റ്റാലിൻ പറഞ്ഞു.
1967 ജൂലൈ 18ൽ മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയായ അണ്ണാദുരൈ മദ്രാസ് സംസ്ഥാനത്തിന്‍റെ പേര് മാറ്റി തമിഴ്‌നാട് എന്നാക്കിമാറ്റിയതിന്‍റെ ഓർമ പുതുക്കുന്നതിന്‍റെ ഭാഗമായാണ് ഈ ദിവസം തമിഴ്‌നാട് ദിനമായി ആചരിക്കേണ്ടത് എന്നാണ് അവർ അഭിപ്രായപ്പെടുന്നതെന്നും സ്റ്റാലിൻ കൂട്ടിച്ചേർക്കുന്നു.