ലോകനേതാക്കളിൽ നന്പർ വൺ മോദി തന്നെ
ന്യൂഡൽഹി: ആഗോള സ്വാധീനത്തിൽ ലോകനേതാക്കളെ പിന്നിലാക്കി വീണ്ടും നരേന്ദ്രമോദി. അമേരിക്കൻ ഡേറ്റ ഇന്റലിജൻസ് കന്പനിയായ മോണിങ് കൺസൾട്ട്നടത്തിയ സർവേയിൽ ലോകത്തെ ഒന്നാം നന്പർ നേതാവായി മോദിയെ തിരഞ്ഞെടുത്തു. യുഎസ്, യുകെ, റഷ്യ, ഓസ്ട്രേലിയ, കാനഡ, ബ്രസീൽ, ഫ്രാൻസ്, ജർമനി തുടങ്ങി 13 രാജ്യങ്ങളിലെ നേതാക്കളെ പിന്നിലാക്കിയാണ് സർവേയിൽ മോദി മുന്നിലെത്തിയത്.
13 രാജ്യങ്ങളിലെ നേതാക്കളുടെ ദേശീയ റേറ്റിങ് ട്രാക്ക് ചെയ്യുന്ന മോണിങ് കൺസൾട്ട് മോദിയുടെ ജനപ്രീതിയിൽ അൽപം ഇടിവുവന്നതായി വ്യക്തമാക്കുന്നുണ്ടെങ്കിലും ജൂൺ തുടക്കത്തിൽ 66 ശതമാനത്തോളം അംഗീകാരം നേടി മറ്റുനേതാക്കന്മാരേക്കാൾ ബഹുദൂരം മുന്നിലാണ്.
മോണിങ് കൺസൾട്ട് ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിങ് ട്രാക്കർ എല്ലാ വ്യാഴാഴ്ചയുമാണ് അപ്ഡേറ്റ് ചെയ്യുന്നത്.
മോണിങ് കൺസൾട്ട് പ്രകാരം രണ്ടാംസ്ഥാനത്തുളള നേതാവ് ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ദ്രാഘിയാണ്. 63 ശതമാനം റേറ്റിങ് നേടി മെക്സിക്കൻ പ്രസിഡന്റ് മാനുവൽ ലോപെസ് ഒബ്രഡോറും 54 ശതമാനം റേറ്റിങ് നേടി ഓസ്ട്രേലിയൽ പ്രധാനമന്ത്രി സ്കോട്ട് മോറിസണും 53 ശതമാനം റേറ്റിങ്ങുമായി ജർമൻ ചാൻസലർ ആംഗെല മെർക്കലും യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിൽ ഉണ്ട്.
