ഉത്തരാഖണ്ഡിൽ കാട്ടുതീ: നാല് മരണം, നിരവധി കാട്ടുമൃഗങ്ങൾ വെന്തുമരിച്ചു


ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കാട്ടുതീ പടർന്നു പിടിയ്ക്കുന്നു. കാട്ടുതീയിൽ നാല് പേർ മരിച്ചതായി ദുരന്ത നിവാരണ സേന അറിയിച്ചു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും നിരവധി കാട്ടുമൃഗങ്ങൾ വെന്ത് മരിക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്തിന്റെ വിവിധ മേഖലയിലെ 62 ഹെക്ടർ വനഭൂമി കത്തി നശിച്ചു.

37 ലക്ഷം രൂപയുടെ നാശനഷ്ടം ഇതിനോടകം ഉണ്ടായിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് കാട്ടുതീ പടർന്നു തുടങ്ങിയത്. 12000 ഗാർഡുകളും ഫയർ ഫോഴ്‌സും സംഭവ സ്ഥലത്ത് എത്തി തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. തീ നിയന്ത്രണ വിധേയമാക്കാമുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് സംസ്ഥാന പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ അറിയിച്ചു.

തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഉന്നതതല യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. മുഖ്യമന്ത്രി തിരാത് സിങ് റാവത്തിന്റെ അദ്ധ്യക്ഷതയിലാണ് യോഗം. ഹെലികോപ്റ്ററിന്റെ സഹായത്തോടെ തീയണക്കാനുള്ള കഠിന ശ്രമങ്ങൾ തുടരുകയാണെന്നും സ്ഥിതിഗതികൾ നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരാഖണ്ഡിലേക്ക് ദേശീയ ദുരന്ത നിവാരണ സേനയെ അയച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അറിയിച്ചു. ഹെലികോപ്റ്ററുകളും സംസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായി സംസാരിച്ചതായും ആവശ്യമായ എല്ലാ സഹായങ്ങളും എത്തിയ്ക്കുമെന്നും അമിത് ഷാ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed