'നിവാർ' ചുഴലിക്കാറ്റ്: ചെന്നൈയിൽ കനത്ത മഴ, ചെന്പരന്പാക്കം തടാകം നിറഞ്ഞു കവിഞ്ഞു
ചെന്നൈ: ബുധനാഴ്ച അർദ്ധരാത്രിയോടെയോ വ്യാഴാഴ്ച പുലർച്ചെയോ ആയി തമിഴ്നാടിന്‍റെ തീരപ്രദേശങ്ങളിൽ നിവാർ ചുഴലിക്കാറ്റ് ആഞ്ഞടിച്ചേക്കുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. നിലവിൽ തീവ്രചുഴലിക്കാറ്റായി മാറിയ നിവാർ തമിഴ്നാടിന്‍റെ തെക്ക് കിഴക്കൻ മേഖലയിലേക്ക് നീങ്ങുകയാണ്. ചെന്നൈ നഗരം അതീവജാഗ്രതയിലാണ്. തമിഴ്നാട്ടിലും പുതുച്ചേരിയിലും ഇന്നലെ മുതൽ കനത്ത മഴയും ശക്തമായ കാറ്റുമാണ് അനുഭവപ്പെടുന്നത്. ചെന്നൈ നഗരത്തിന്‍റെ തീരമേഖല അതീവജാഗ്രയിലാണ്. നഗരത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. ഇന്ന് തമിഴ്നാട്ടിലും പുതുച്ചേരിയിലും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാരയ്ക്കലിൽ തീരത്തുണ്ടായിരുന്ന മത്സ്യബോട്ടുകൾ ഒഴുകിപ്പോയി. എല്ലാ പിന്തുണയും തമിഴ്നാടിനും പുതുച്ചേരിക്കും വാഗ്ദാനം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
ചെന്നൈ നഗരത്തിലെ ഏറ്റവും വലിയ ശുദ്ധജലസ്രോതസ്സായ ചെമ്പരമ്പാക്കം തടാകം കനത്ത മഴയിൽ നിറഞ്ഞുകവിഞ്ഞതിനാൽ തുറന്നുവിടാൻ തീരുമാനിച്ചതായി പിഡബ്ല്യുഡി അധികൃതർ മുന്നറിയിപ്പ് നൽകി. 22 അടിയിൽക്കൂടുതൽ ജലനിരപ്പ് ഉയർന്നാൽ ഉടൻ തടാകത്തിൽ നിന്ന് ആയിരം ക്യുസെക്സ് വെള്ളം തുറന്നുവിടുമെന്നാണ് മുന്നറിയിപ്പ്. തടാകത്തിന്‍റെ ആകെ സംഭരണശേഷി 24 അടിയാണ്.

