മുൻ ധനകാര്യസെക്രട്ടറി രാജീവ് കുമാർ തിരഞ്ഞെടുപ്പു കമ്മീഷണർ
ന്യൂഡൽഹി: മുൻ കേന്ദ്ര ധനകാര്യസെക്രട്ടറി രാജീവ് കുമാറിനെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷണറായി നിയമിച്ചു. ഇന്നലെ രാത്രി നിയമ മന്ത്രാലയം രാജീവ് കുമാറിനെ നിയമച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി. അശോക് ലവാസ രാജിവച്ച് ഒഴിയുന്ന ആഗസ്റ്റ് 31 മുതൽ രാജീവ് കുമാർ ചുമതലയേൽക്കും. ഏഷ്യൻ ഡെവലപ്മെന്‍റ് ബാങ്കിന്‍റെ (എഡിബി) വൈസ് പ്രസിഡന്‍റായി അടുത്ത മാസം ചുമതലയേൽക്കുന്നതിനായാണു ലവാസ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനം രാജിവച്ചത്.
2018 ജനുവരി 23ന് തിരഞ്ഞെടുപ്പു കമ്മീഷണറായി നിയമിതനായ ലവാസ (62) രണ്ടു വർഷം കാലാവധി ശേഷിക്കേയാണു പടിയിറങ്ങുന്നത്. മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർ സുനിൽ അറോറ അടുത്ത വർഷം വിരമിക്കുമ്പോൾ ആ പദവിയിലെത്തേണ്ട മുതിർന്ന കമ്മീഷണറായിരുന്നു ലവാസ. എന്നാൽ, മുഖ്യ കമ്മീഷണറായി ലവാസ വരുന്നതു തടയാൻ കേന്ദ്രം കരുക്കൾ നീക്കിയിരുന്നതായി ആരോപണം ഉയർന്നിരുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരായ ആറു പെരുമാറ്റ ച്ചട്ട ലംഘന പരാതിക ളിൽ നടപടിയെടുക്കേണ്ടെന്ന കമ്മീഷൻ തീരുമാനത്തോടു വിയോജിച്ച് ലവാസ വാർത്തകളിൽ സ്ഥാനംപിടിച്ചിരുന്നു. ലവാസയുടെ പ്രതിഷേധം മറികടന്നു മുഖ്യ കമ്മീഷണർ സുനിൽ അറോറയും കമ്മീഷണർ സുശീൽ ചന്ദ്രയും ചേർന്നു മോദിക്കും ഷായ്ക്കും ക്ലീൻ ചിറ്റ് നൽകിയതു വിവാദവുമായിരുന്നു.

