ഗോവധ നിരോധന നിയമത്തിൽ ഭേദഗതി വരുത്താൻ യുപി സർക്കാർ
ലഖ്നൗ: പശുക്കളെ കശാപ്പ് ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നത തരത്തിൽ കശാപ്പു നിയമത്തിൽ ഭേദഗതി വരുത്താനൊരുങ്ങി യുപി സർക്കാർ. ഇതുമായി ബന്ധപ്പെട്ട് ഗോവധ നിരോധന ഭേദഗതി ഓർഡിനൻസ് 2020ന് കാബിനറ്റ് മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ അംഗീകാരമായി.
നിയമലംഘകർക്ക് പത്തുവർഷം വരെ തടവ് ശിക്ഷ ഉറപ്പാക്കുന്ന തരത്തിലാണ് പുതിയ ഭേദഗതി. ഒരു വർഷം മുതൽ പത്ത് വർഷം വരെ തടവും മൂന്ന് മുതൽ അഞ്ച് ലക്ഷം വരെ പിഴയുമാണ് ഭേദഗതിയിൽ പറയുന്നത്. ഇതിന് പുറമെ കുറ്റക്കാരുടെ ചിത്രങ്ങൾ നഗരങ്ങളിലെ പ്രധാന പ്രദേശങ്ങളിലെല്ലാം പ്രദർശിപ്പിക്കും. കശാപ്പിനായി പശുക്കളെ എത്തിക്കുന്ന വാഹനത്തിന്‍റെ ഡ്രൈവർമാർക്കും വാഹന ഉടമകൾക്കും ശിക്ഷ ലഭിക്കുന്ന തരത്തിലാണ് പുതിയ ഭേദഗതി.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിൽ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ഇന്ന് സുപ്രധാന കാബിനറ്റ് യോഗം ചേർന്നത്. യുപി ഗോവധനിരോധന നിയമം 1995ലെ സെക്ഷൻ 5Aയിൽ ഭേദഗതി വരുത്താനുള്ള ഓർഡിനൻസിനാണ് അംഗീകാരം നൽകിയിരിക്കുന്നത്.
കശാപ്പിനായി കൊണ്ടു പോകുന്ന പശുക്കളെ വീണ്ടെടുത്ത് അവയുടെ ഉടമയുടെ അടുത്തെത്തിക്കുന്നത് വരെ അല്ലെങ്കിൽ ഒരുവർഷം വരെ ഏതാണോ ആദ്യം നടക്കുന്നത് അത് വരെയുള്ള പരിപാലന ചിലവുകളും ഈടാക്കുന്നതിന് പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇതിനൊപ്പം സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് കുറ്റം എതിർക്കാൻ അവസരം ലഭിക്കുന്നത് വരെ കുറ്റവാളികൾക്ക് ജാമ്യം ലഭിക്കാതിരിക്കാനുള്ള വ്യവസ്ഥയുമുണ്ട്.




