ഗാന്ധിജിയുടെ ചിതാഭസ്മം കവർന്നു; രാജ്യദ്രോഹിയെന്ന് ചുമരെഴുത്ത്
ഭോപ്പാൽ: ഗാന്ധിജയന്തി ദിനത്തിൽ രാഷ്ട്രപിതാവിന് നേരെ സമൂഹ്യദ്രോഹികളുടെ അധിക്ഷേപം. മധ്യപ്രദേശിലെ റീവ ജില്ലയിലെ ബാപ്പു ഭവനിൽ സൂക്ഷിച്ചിരുന്ന ഗാന്ധിജിയുടെ ചിതാഭസ്മം മോഷ്ടിക്കുകയും പ്രതിമ നശിപ്പിക്കുകയും ചെയ്തു. ലക്ഷ്മൺ ബാഗിലെ ബാപ്പു ഭവനിലാണ് അക്രമം നടന്നത്. ചിതാഭസ്മം മോഷ്ടിച്ച അജ്ഞാതർ ഗാന്ധിജി രാജ്യദ്രോഹിയെന്ന് പ്രതിമയുടെ ചുവട്ടിൽ എഴുതിവയ്ക്കുകയും ചെയ്തു. മഹാത്മാ ഗാന്ധിയുടെ 150−ാം ജൻമവാർഷികദിനത്തിൽ ഗാന്ധി സ്മാരകത്തിൽ ആദരമർപ്പിക്കാനെത്തിയ റീവ ജില്ലാ കോൺഗ്രസ് പ്രസിഡണ്ട്് ഗുർമീത് സിംഗും സഹപ്രവർത്തകരുമാണ് ഇതാദ്യം കണ്ടത്.
തുടർന്ന് നടത്തിയ പരിശോധനയിൽ ചിതാഭസ്മവും നഷ്ടപ്പെട്ടതായി കണ്ടെത്തി. ഗുർമീത് സിംഗിന്‍റെ പരാതിയിൻമേൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഐ.പി.സി സെക്ഷൻ 153 ബി, 504, 505 വകുപ്പുകൾ പ്രകാരമാണ് കേസ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ബാപ്പു ഭവനിലെയും പരിസരങ്ങളിലെയും സി.സി.ടി.വി പരിശോധിക്കുകയാണെന്നും റീവ പോലീസ് സൂപ്രണ്ട് ആബിദ് ഖാൻ പറഞ്ഞു.

