മുംബൈയില്‍ ചികിത്സ മാറി രോഗി മരിച്ച സംഭവം; 27 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി
മുംബൈ: ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ തേടിയെത്തിയ ആള്‍ക്ക് മലേറിയക്കുള്ള ചികിത്സ നല്‍കുകയും മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ ഒന്‍പത് വര്‍ഷത്തിന് 27 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി. സംസ്ഥാന ഉപഭോക്തൃ കമ്മിഷനാണ് വിധി പുറപ്പെടുവിച്ചത്. മുംബൈയിലെ സന്‍പദ സ്വദേശി ദത്ത ശെര്‍ഖനെയുടെ മരണത്തില്‍ അദ്ദേഹത്തിന്റെ വിധവ സ്വാതി ശെര്‍ഖനെയ്ക്കാണ് ഈ തുക നല്‍കേണ്ടത്.
ഹൃദ്രോഗ വിദഗ്ദ്ധനെ വിളിച്ച് രോഗിക്ക് കൃത്യമായി ചികിത്സ നല്‍കുന്നതില്‍ നവി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയും ചെംബൂരിലെ ശുശ്രൂത് ആശുപത്രിയും കുറ്റക്കാരാണെന്നാണ് കമ്മിഷന്റെ കണ്ടെത്തല്‍.
രണ്ട് ആശുപത്രികളും ഇവിടെയുള്ള ഡോക്ടര്‍മാരും അധികൃതരും തുല്യമായി നഷ്ടപരിഹാരം നല്‍കണം.
ബിപിസിഎല്ലിലെ റിഫൈനറിയില്‍ ടെക്‌നീഷ്യനായിരുന്നു ദത്ത. 2010 മെയ് 10 ന് ദത്തയെ നവി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയില്‍ എത്തിച്ചു. ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. ഇവിടെ വച്ചാണ് ഇദ്ദേഹത്തിന് മലേറിയക്കുള്ള മരുന്ന് നല്‍കിയത്. ഇതിന് ശേഷം ഇവര്‍ വീട്ടിലേക്ക് മടങ്ങി. പുലര്‍ച്ചെ ഒന്നരയോടെ കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ഇവര്‍ ആശുപത്രിയിലേക്ക് മടങ്ങിയത്. ഇസിജിയില്‍ ഗുരുതരമായ വ്യതിയാനം കണ്ടെത്തിയിട്ടും ഡോക്ടര്‍മാര്‍ നല്‍കിയത് മലേറിയയുടെ ചികിത്സയായിരുന്നു.
തുടര്‍ന്ന് പിറ്റേന്ന് രാത്രി 10.30 യോടെ ഇദ്ദേഹത്തെ ചെംബൂര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ഇതിനായി ആംബുലന്‍സ് ആവശ്യപ്പെട്ടപ്പോള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആശുപത്രി അധികൃതര്‍ അതിന് തയ്യാറായില്ല. എന്നാല്‍ ഇവിടെ വച്ച് 2ഡി എക്കോ ടെസ്റ്റ് നടത്താനോ, കാര്‍ഡിയോളജിസ്റ്റിനെ വിളിച്ചുവരുത്താനോ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ദത്തയുടെ നില പിറ്റേന്ന് കൂടുതല്‍ വഷളായി. ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

