വായു' ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്; 60 ലക്ഷം പേരെ ബാധിച്ചേക്കും:ആളുകളെ ഒഴിപ്പിക്കുന്നു
അഹമ്മദാബാദ്: 'വായു' ചുഴലിക്കാറ്റ് അതിതീവ്രരൂപം പ്രാപിച്ച് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. മണിക്കൂറിൽ 17 കിലോമീറ്റർ വേഗതയിലാണ് 'വായു' നാളെ രാവിലെ തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിഗമനം. നാളെ രാവിലെയോടെ വായു ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കരുതുന്നത്. പോർബന്ദറിനും മഹുവയ്ക്കുമിടയിൽ വെരാവൽ - ദിയു മേഖലയ്ക്കടുത്ത് ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാം. ഇത് മണിക്കൂറിൽ 135 കിലോമീറ്റർ വരെയാകാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളിൽ കനത്ത മഴയും കാറ്റുമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.
വായു' ചുഴലിക്കാറ്റ് നാളെ തീരം തൊടുമെന്ന മുന്നറിയിപ്പോടെ ഗുജറാത്തിന്‍റെ തീരമേഖലയിൽ വെള്ളം കയറാൻ സാധ്യതയുള്ള താഴ്ന്ന മേഖലകളിൽ താമസിക്കുന്നവരെയും തീരത്തിന് തൊട്ടടുത്ത് താമസിക്കുന്നവരെയും ഒഴിപ്പിച്ചു തുടങ്ങി. ഗുജറാത്ത്, കേന്ദ്രഭരണപ്രദേശമായ ദാമൻ - ദിയു എന്നിവിടങ്ങളിൽ നിന്ന് മൂന്ന് ലക്ഷം പേരെയെങ്കിലും ഒഴിപ്പിക്കുമെന്നാണ് സൂചന. ഇവർക്കായി 700 ദുരിതാശ്വാസക്യാമ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.

