ചെങ്കോട്ടയെ ഡാൽമിയ ഭാരത് ഗ്രൂപ്പ് ഏറ്റെടുത്തു
ന്യൂഡൽഹി : ഇന്ത്യയുടെ അഭിമാനമായ ചെങ്കോട്ട ഇനി അടുത്ത അഞ്ച് വർഷത്തേക്ക് ഡാൽമിയ ഭാരത് ഗ്രൂപ്പിന്റെ കയ്യിൽ. ഒരു തരത്തിലുമുള്ള ലാഭം ലക്ഷ്യമാക്കിയല്ല ചെങ്കോട്ടയുടെ പരിപാലനം ഡാൽമിയ ഭാരത് ഗ്രൂപ്പിനെ ഏൽപ്പിച്ചതെന്ന് കേന്ദ്ര മന്ത്രിമഹേഷ് ശർമ്മ പറഞ്ഞു. സന്ദർശകർക്ക് നൽകുന്ന സേവനത്തിന് മാത്രമാണ് പണം ഈടാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ഡാൽമിയ ഗ്രൂപ്പിന് സാന്പത്തിക ലാഭമുണ്ടാക്കാനുള്ള ഒരു പ്രവർത്തനങ്ങളും അനുവദിക്കില്ല. ചരിത്ര സ്മാരകങ്ങളിലെ സേവനങ്ങൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് അതിനവസരം നൽകുന്ന പദ്ധതി 2017ലെ ലോക വിനോദ സഞ്ചാരദിനത്തിൽ രാഷ്ട്രപതി പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ചുള്ള ചില സേവനങ്ങളാണ് ഡാൽമിയ ഗ്രൂപ്പിന് കൈമാറിയതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ കടുത്ത വിമർശം ഉന്നയിച്ച സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ വിശദീകരണം.
25 കോടിയുടെ കരാറാണ് ഡാൽമിയ ഭരത് ലിമിറ്റഡുമായി ടൂറിസം വകുപ്പും ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയും ഒപ്പിട്ടത്. കുടിവെള്ള കിയോസകുകൾ, ബെഞ്ചുകൾ, സൂചകങ്ങൾ തുടങ്ങിയവ സ്ഥാപിക്കൽ കരാർ പ്രകാരം ഡാൽമിയ ഗ്രൂപ്പ് ചെയ്യേണ്ടതാണ്. കോട്ടയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതോടൊപ്പം സമാരകം സംരക്ഷിക്കേണ്ട ചുമതലയും ഗ്രൂപ്പിനാണ്.

