കൊഗ്നീസെന്റിനോട് 420 കോടി രൂപ അടയ്ക്കാൻ മദ്രാസ് ഹൈക്കോടതി
ചെന്നൈ : അമേരിക്കൻ ബഹുരാഷ്ട്ര ഐ.ടി കന്പനിയായ കൊഗ്നീസെന്റിനോട് ആദായ നികുതി തർക്കവുമായി ബന്ധപ്പെട്ട് 420 കോടി രൂപ രണ്ട് ദിവസത്തിനകം അടയ്ക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഈ തുക അടയ്ക്കുന്നതിന് വേണ്ടി മുംബൈയിലെ ജെ.പി മോർഗനിലുള്ള കന്പനിയുടെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ട് പുനരുജ്ജീവിപ്പിക്കാനും കോടതി നിർദ്ദേശിച്ചു. അതേസമയം, ബാങ്കിന്റെ മറ്റ് അക്കൗണ്ടുകൾ മരവിപ്പിച്ചത് അതുപോലെ തന്നെ തുടരും.
ഉത്തരവ് പാലിക്കുകയും ശേഷിക്കുന്ന തുകയ്ക്കുള്ള ബാങ്ക് ഗാരന്റി കെട്ടിവയ്ക്കുകയും ചെയ്യുകയാണെങ്കിൽ ആദായ നികുതി വകുപ്പിന്റെ നടപടികളിൽ ഇടക്കാല േസ്റ്റ അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഡിവിഡന്റ് വിതരണ നികുതിയിൽ വെട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങളെ തുടർന്നാണ് കൊഗ്നിസന്റിന്റെ ബാങ്ക് അക്കൗണ്ടുകളും ഡെപ്പോസിറ്റുകളും ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്. ഒരു കന്പനി നിക്ഷേപകർക്ക് നൽകുന്ന ഡിവിഡന്റ് അനുസരിച്ച് ചുമത്തുന്ന നികുതിയാണിത്.
2500 കോടിയുടെ വെട്ടിപ്പ് നടത്തിയതിനെ തുടർന്ന് ആദായ നികുതി വകുപ്പ് നേരത്തെ കൊഗ്നിസന്റിന് നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് അക്കൗണ്ടുകൾ മരവിപ്പിച്ചത്. 2016− 17 കാലത്ത് കൊഗ്നിസന്റ് ഉടമസ്ഥ കന്പനിക്ക് ഡിവിഡന്റുകൾ വിതരണം ചെയ്തിരുന്നു. ഇത് ഡിവിഡന്റ് തുകയ്ക്ക് കീഴിൽ വരുന്നതാണെന്നും ഇതിന്റെ ഭാഗമായി 2500 കോടി കൊഗ്നിസന്റ് അടച്ചിട്ടില്ലെന്നുമാണ് ആദായ നികുതി വകുപ്പ് പറയുന്നത്. കന്പനി അടയ്ക്കുന്ന ഡിവിഡന്റുകളുടെ 20 ശതമാനമാണ് ഈയിനത്തിലെ നികുതിയായി കണക്കാക്കുന്നത്.

