ജമ്മു കാശ്മീരിന് പ്രത്യേക പദവി : ആർട്ടിക്കിൾ 370 അസാധുവാക്കാൻ സാധ്യമല്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി : ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 സുസ്ഥിരമാണെന്നും അസാധുവാക്കാൻ സാധ്യമല്ലെന്നും സുപ്രീം കോടതി. കുമാരി വിജയലക്ഷ്മി ഝാ നൽകിയ ഹർജിയിലാണ് കോടതിയുടെ ശ്രദ്ധേയമായ പരാമർശം.
ആർട്ടിക്കിൾ 370 എന്നത് കാലഹരണപ്പെട്ടതാണെന്നും ഇന്ത്യൻ ഭരണഘടനയുടെ ലംഘനമാണ് ഈ നിബന്ധനയെന്നുമായിരുന്നു ഹർജിക്കാരിയുടെ വാദം. എന്നാൽ ഇത് നിലനിൽക്കുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2017ലെ േസ്റ്ററ്റ് ബാങ്ക് ഒഫ് ഇന്ത്യ വേഴ്സസ് സന്തോഷ് ഗുപ്ത കേസിൽ, ആർട്ടിക്കിൾ 370നെപ്പറ്റിയുള്ള തർക്കം പരിഹരിക്കപ്പെട്ടതാണെന്നും ജസ്റ്റിസ് നരിമാൻ നിരീക്ഷിച്ചു.
ഇതുമായി ബന്ധപ്പെട്ട മറ്റൊരു വാദത്തിൽ കേന്ദ്ര സർക്കാരിനായി ഹാജരായത് അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ്. ആർട്ടിക്കിൾ 370തുമായി ബന്ധപ്പെട്ട് മറ്റ് കേസുകൾ നിലനിൽക്കുന്നുണ്ടെന്നും അതു കൂടി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ജമ്മു കാശ്മീർ സർക്കാരിനായി ഹാജരായ രാജീവ് ദവാൻ ഷോയ്ബ് അലാം എന്നിവർ ആർട്ടിക്കിൾ 370തുമായി അല്ല, 35 എയുമായി ബന്ധപ്പെട്ട കേസുകളാണ് നിലനിൽക്കുന്നതെന്ന് ചൂണ്ടിക്കാട്ടി.
അഡീഷണൽ സോളിസിറ്റർ ജനറലിന്റെ ആവശ്യപ്രകാരം കോടതി കേസ് പരിഗണിക്കുന്നത് മൂന്നാഴ്ചത്തേയ്ക്ക് മാറ്റി.

