വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവിന് പിന്നിൽ കർണാടക മദ്യലോബി; യുഡിഎഫിനെതിരെ എം.ബി. രാജേഷ്
ശാരിക l കേരളം
പാലക്കാട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിലൂടെ നാട്ടിൽ മുഴുവൻ മദ്യമൊഴുക്കാനാണ് യുഡിഎഫ് സർക്കാരിന്റെ തീരുമാനമെന്ന് മുൻ മന്ത്രി എം.ബി. രാജേഷ്. ഇതിന് പിന്നിൽ കർണാടക മദ്യലോബിയാണെന്നും ഇതിനായി എത്ര പണം കിട്ടിയെന്ന് വി.ഡി. സതീശൻ വ്യക്തമാക്കണമെന്നും എം.ബി. രാജേഷ് പറഞ്ഞു. പഴവർഗ്ഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കുന്നതായിരുന്നു എൽഡിഫ് നൽകിയ അനുമതിയെന്നും എന്നാൽ യുഡിഎഫ് സ്പിരിറ്റ് ഉപയോഗിച്ച് വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കാനാണ് അനുമതി നൽകുന്നതെന്നും എം.ബി. രാജേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇതുവഴി സമൂഹത്തോടുള്ള അന്യായത്തിനും അഴിമതിക്കുമുള്ള കളമൊരുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മദ്യത്തിന് എതിരായി വലിയ പ്രസംഗം നടത്തിയവർ മദ്യം സുലഭമാക്കുകയാണ്. കോർപ്പറേറ്റ് കമ്പനികൾക്ക് സഹായം ചെയ്തുകൊടുക്കുകയാണ്. എൽഡിഎഫ് നിഷേധിച്ച നികുതിയിളവാണ് യുഡിഎഫ് അനുവദിച്ചതെന്നും ഭീമൻ വരുമാനനഷ്ടമാണ് നികുതിയിളവിലൂടെ യുഡിഎഫ് വരുത്തിവെക്കുന്നതെന്നും ഇതിന് പിന്നിൽ അഴിമതിയുണ്ടെന്നും എം.ബി. രാജേഷ് പറഞ്ഞു.
"എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ച് വീര്യം കുറഞ്ഞ മദ്യം നിർമിക്കാൻ അനുമതി നൽകിയിരുന്നു. അത് കൃഷിക്കാരെ സഹായിക്കാനാണ്. അതിന് വൈനിന്റെ അതേ നികുതിയാണ് നിശ്ചയിച്ചിരുന്നത്. വൈനിന് നിലവിലുള്ള നികുതിയാണ് ഹോർട്ടി വൈനിനും ഏർപ്പെടുത്തിയത്. കൃഷിക്കാരുടെ ഉത്പന്നത്തിന് വിപണി കിട്ടാനാണ് ആ തീരുമാനം എടുത്തത്. എന്നാൽ സ്പിരിറ്റ് ഉപയോഗിച്ച് ഉണ്ടാക്കുന്ന മദ്യത്തിനാണ് പത്ത് ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120% ശതമാനമായി നികുതി കുറച്ചത്. 20% ശതമാനം വീര്യമുള്ളതിന് 175 ശതമാനം നികുതി കുറച്ചു. ഒറ്റ കോർപ്പറേറ്റ് കമ്പനിയാണ് ഈ ആവശ്യം നേരത്തെ മുന്നോട്ടുവച്ചത്. ഈ കമ്പനിക്ക് വലിയ വിപണി കിട്ടാൻ സഹായിക്കുന്ന തീരുമാനമാണിത്. ഇത് റെഡി ടു ഡ്രിങ്ക് മദ്യമാണ്. ശീതളപാനീയം പോലെ കുടിക്കാവുന്ന മദ്യം ബെവ്‌ക്കോ ഔട്ട്‌ലെറ്റിൽ നിന്നും വാങ്ങാം, സുലഭമായി ഉപയോഗിക്കാം," അദ്ദേഹം പറഞ്ഞു. പ്രമുഖ കമ്പനിയായ ബക്കാർഡി പോലുള്ളവയുടെ വിപണി സുലഭമാക്കുന്ന തീരുമാനമാണിതെന്ന വിമർശനമാണ് ഉയരുന്നത്.
vdvdfv

