ടെറിട്ടോറിയൽ ആർമിയിലേക്ക് ആദ്യമായി വനിതകളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി സൈന്യം
ഷീബ വിജയ൯
ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിൻ്റെ ടെറിട്ടോറിയൽ ആർമി (ടി.എ.) ബറ്റാലിയനുകളിലേക്ക് ആദ്യമായി വനിതകളെ റിക്രൂട്ട് ചെയ്യാൻ തീരുമാനിച്ചു. രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഈ സേനാവിഭാഗത്തിൽ വനിതകളെ നിയമിക്കുന്നത്.
ജമ്മു കശ്മീരിലെ എട്ടെണ്ണവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മൂന്നെണ്ണവും ഉൾപ്പെടെയുള്ള 11 ഹോം ആൻഡ് ഹെർത്ത് (H&H) ബറ്റാലിയനുകളിലാണ് വനിതകൾക്ക് അവസരം ലഭിക്കുക. ഈ ബറ്റാലിയനുകളിലെ മൊത്തം ഒഴിവുകളിൽ ഒരു നിശ്ചിത ശതമാനം വനിതകൾക്കായി നീക്കിവെക്കാനാണ് തീരുമാനം. ഓരോ എച്ച് ആൻഡ് എച്ച് ബറ്റാലിയനിലും 750 മുതൽ 1000 വരെ സൈനികരാണ് സാധാരണയായി ഉണ്ടാവാറുള്ളത്.
രഹസ്യാന്വേഷണശേഖരണം, റോഡുനിർമാണം, പ്രകൃതിദുരന്തമേഖലകളിൽ സഹായമെത്തിക്കൽ തുടങ്ങി നിരവധി നിർണായക ചുമതലകളാണ് ടെറിട്ടോറിയൽ ആർമിക്കുള്ളത്. 18-നും 42-നുമിടയിൽ പ്രായമുള്ള വനിതകൾക്കാണ് നിയമനം നൽകുക. പുരുഷന്മാർക്കുള്ള അതേ തിരഞ്ഞെടുപ്പ് നടപടികളായിരിക്കും വനിതകൾക്കും ബാധകമാവുക. നിലവിൽ 65 ടെറിട്ടോറിയൽ യൂണിറ്റുകളിലായി 50,000 സൈനികരാണ് ടി.എയിലുള്ളത്.
xxzasas
