ഓപ്പറേഷൻ തൂഫാൻ'; 'ആരായാലും വെറുതെ വിടില്ല!, കൊടുംകാറ്റായി ആഞ്ഞടിക്കുമെന്ന് ആഭ്യന്തര വകുപ്പ്
ഷീബ വിജയൻ
സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ 'ഓപ്പറേഷൻ തൂഫാൻ' എന്ന പേരിൽ ശക്തമായ പോരാട്ടം ആരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ ഹരിപ്പാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവതലമുറയെ ലഹരിയുടെ വിപത്തിൽ നിന്ന് രക്ഷിക്കാൻ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ടുപോകുമെന്നും ഈ ഓപ്പറേഷൻ ലഹരി മാഫിയക്കെതിരെ ഒരു കൊടുങ്കാറ്റായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ലഹരി മാഫിയയുമായി ബന്ധമുള്ളവർ രാഷ്ട്രീയക്കാരോ സിനിമക്കാരോ പണക്കാരോ ആരായാലും അവർക്കെതിരെ കർശന നടപടിയുണ്ടാകും.
അടുത്ത കാലത്തായി കാസർകോട്ട് കുട്ടികളെ ലക്ഷ്യമിട്ട് വർണ്ണക്കടലാസിൽ പൊതിഞ്ഞ ലഹരി മിഠായികൾ നിർമ്മിച്ച ഫാക്ടറി കണ്ടെത്തിയതും, ഒരാളിൽ നിന്ന് മാത്രം 18 കോടിയുടെ മയക്കുമരുന്ന് പിടികൂടിയതും ഈ വിപത്തിന്റെ ആഴം കൂട്ടുന്നു. കഴിഞ്ഞ രാത്രിയും മലപ്പുറം കൊണ്ടോട്ടിയിലെ ആക്കോടുനിന്ന് 780.59 ഗ്രാം രാസലഹരിയായ എംഡിഎംഎ (MDMA) പിടികൂടിയിരുന്നു. ഈ പോരാട്ടത്തിൽ ജനങ്ങളുടെയും അമ്മമാരുടെയും വലിയ പിന്തുണയുണ്ട്. കൊച്ചിയിൽ ഓട്ടോറിക്ഷകൾ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വിതരണത്തിനെതിരെയും അതിർത്തികൾ, ട്രെയിനുകൾ, വിമാനത്താവളങ്ങൾ, കടൽമാർഗ്ഗങ്ങൾ എന്നിവടങ്ങളിൽ കേന്ദ്ര ഏജൻസികളുമായി ചേർന്ന് പരിശോധന കർശനമാക്കിയിട്ടുണ്ട്. ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ ഡിജെ പാർട്ടി ലഹരി ഉപയോഗം പൂർണ്ണമായും നിർത്തലാക്കും. സ്കൂളുകളിൽ ലഹരിവിരുദ്ധ പ്രതിജ്ഞയും തൂഫാൻ പതാക ഉയർത്തലും നടപ്പാക്കും. ഈ ക്യാമ്പയിന്റെ ഭാഗമായി രൂപീകരിക്കുന്ന 'തൂഫാൻ വാരിയേഴ്സ്' പദ്ധതിയിലെ ആദ്യ അംഗം നടൻ മോഹൻലാൽ ആണെന്നും ലഹരി മാഫിയയുമായി ബന്ധമുള്ള പൊലീസുകാർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
saddsadsdsa

