രാജ്യത്തിന്റെ സുരക്ഷ സുപ്രധാനം; ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിച്ച സൈന്യത്തിന് അഭിനന്ദനവുമായി യു.എ.ഇ ഭരണാധികാരികൾ
പ്രദീപ് പുറവങ്കര I ഗൾഫ്
അബുദാബി: യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും കൂടിക്കാഴ്ച നടത്തി. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഐശ്വര്യവും നിലനിർത്താൻ പ്രാർത്ഥിച്ച ഭരണാധികാരികൾ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി.
യു.എ.ഇ ലക്ഷ്യമിട്ട് നടന്ന ഇറാനിയൻ ഭീകരാക്രമണങ്ങളെ നേരിടുന്നതിൽ വിവിധ സൈനിക-സിവിൽ സ്ഥാപനങ്ങളും ടീമുകളും നടത്തുന്ന പ്രവർത്തനങ്ങളെ ഭരണാധികാരികൾ ചർച്ചയിൽ അഭിസംബോധന ചെയ്തു. രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ സുരക്ഷയും സംരക്ഷിക്കുന്നതിൽ സായുധ സേനയും സുരക്ഷാ ഏജൻസികളും പുലർത്തുന്ന ജാഗ്രതയെയും കാര്യക്ഷമതയെയും അവർ പ്രശംസിച്ചു. ഏത് വെല്ലുവിളിയെയും നേരിടാൻ യു.എ.ഇ സജ്ജമാണെന്നും രാജ്യം ഈ പ്രതിസന്ധിയെ കരുത്തോടും നിശ്ചയദാർഢ്യത്തോടും കൂടി മറികടന്നതായും ഭരണാധികാരികൾ വ്യക്തമാക്കി.
സ്ഥാപനങ്ങളുടെ കാര്യക്ഷമതയും സമൂഹത്തിന്റെ ഐക്യവുമാണ് രാജ്യത്തിന്റെ കരുത്തെന്നും അവർ കൂട്ടിച്ചേർത്തു. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങി നിരവധി ഉന്നത നേതാക്കളും ഷെയ്ഖുമാരും ഔദ്യോഗിക ചടങ്ങിൽ സംബന്ധിച്ചു.
dfsdafsadfsads




