കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായി ഒഡെപെക് സംഘം കൂടിക്കാഴ്ച നടത്തി
കുവൈത്ത് സിറ്റി : തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണനും, സർക്കാർ ഏജൻസിയായ ഒഡെപെക് (ODEPEC) പ്രതിനിധി സംഘവും കുവൈത്ത് ആരോഗ്യ മന്ത്രാലയം പ്രതിനിധികളുമായി കൂടികാഴ്ച നടത്തി. കുവൈത്ത് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറിയുമായാണ് കൂടിക്കാഴ്ച നടത്തിയത്. കേരളത്തിൽ നിന്ന് കുവൈത്തിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ് പുനഃരാരംഭിക്കാൻ ചർച്ചയിൽ തീരുമാനമായി.
കേരള സർക്കാർ ഏജൻസികളായ ഒഡെപെക്, നോർക്ക റൂട്സ് എന്നിവ വഴിയാകും റിക്രൂട്ട്മെന്റ് നടത്തുക. അതേസമയം എന്നുമുതലാണ് റിക്രൂട്ട്മെന്റ് നടപടികൾ തുടങ്ങും എന്നത് സംബന്ധിച്ച് വ്യക്തതകളില്ല. അനുകൂല സമീപനമാണ് ചർച്ചയിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയ അധികൃതരുടെ ഭാഗത്ത് നിന്നു ഉണ്ടായതെന്ന് ഒഡെപെക് ചെയർമാൻ ശശിധരൻ നായർ വ്യക്തമാക്കി.
കൂടിക്കാഴ്ച മുന്പ് മലയാളികളായ വാണിജ്യ, വ്യവസായ രംഗത്തെ പ്രമുഖരുമായും മന്ത്രിയുടെ നേതൃത്വത്തിൽ കൂടികാഴ്ച നടത്തിയിരുന്നു. കൂടികാഴ്ചയിൽ ലോക കേരള സഭാംഗം ഉൾപ്പെടെയുള്ള ഉള്ള പൊതു പ്രവർത്തകരെ മാറ്റി നിർത്തിയതിൽ ആക്ഷേപം ഉയർന്നിട്ടുണ്ട്.
അതേസമയം കുവൈത്ത് ആരോഗ്യമന്ത്രാലയം ആവശ്യപ്പെടുന്ന യോഗ്യത അനുസരിച്ചുള്ള നഴ്സുമാരെ നൽകാൻ ഒഡെപെക്കിനു സാധിക്കുമെന്നും സ്വകാര്യമേഖലയിലെ ആശുപത്രികൾ ആവശ്യപ്പെട്ടാലും ഇടനിലക്കാരെ ഒഴിവാക്കി നഴ്സുമാരെ നൽകാൻ തയ്യാറാണെന്നും തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണൻ അറിയിച്ചു.
നഴ്സിംഗ് യോഗ്യതയുള്ളവർക്കും വിദേശതൊഴിൽ എളുപ്പമാക്കുംവിധം ഭാഷാനൈപുണ്യം വികസിപ്പിക്കുന്നതിനുള്ള പരിശീലനം നൽകുന്ന പദ്ധതി കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസി(കെയ്സ്)ന്റെ മേൽനോട്ടത്തിൽ നടപ്പാക്കും. യു.കെയിലേക്ക് മുപ്പതും അയർലൻഡിലേക്ക് പന്ത്രണ്ടും നഴ്സുമാരെ ഒഡെപെക് അയച്ചിട്ടുണ്ട്. വിദേശത്തേക്കുള്ള റിക്രൂട്മെന്റിന് ഈടാക്കാവുന്ന പരമാവധി തുകയായി കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത് മുപ്പതിനായിരം രൂപയാണ്. എന്നാൽ ഉദ്യോഗാർത്ഥിക്ക് ഒരുമാസം ലഭിക്കുന്ന ശന്പളത്തിന്റെ പകുതിയോ അല്ലങ്കിൽ മുപ്പതിനായിരം രൂപയോ എതാണോ കുറവ് അതാകും ഒഡെപെക് ഈടാക്കുക എന്നും മന്ത്രി പറഞ്ഞു. നഴ്സുമാർക്ക് കുറഞ്ഞവേതനം ഉറപ്പാക്കിയ ആദ്യസംസ്ഥാനം കേരളമാണെന്നു തൊഴിൽമന്ത്രി പറഞ്ഞു.




